അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കറുത്ത ദിനങ്ങളാണ് കാത്തിരിക്കുന്നതെന്നും ഇന്ധനം കരുതിവെക്കുന്നതാണ് അമേരിക്കൻ ജനതയ്ക്ക് നല്ലതെന്നും മുന്നറിയിപ്പ് നൽകി ഇറാൻ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റസാ ആരിഫ്. അമേരിക്കയുടെ സമീപകാല സൈനിക നടപടികൾ ഇറാന്റെ പ്രതിരോധ നയത്തിലും സുരക്ഷാ കണക്കുകൂട്ടലുകളിലും മാറ്റം വരുത്തിയതായി അദ്ദേഹം വ്യക്തമാക്കി.
ഇനിമുതൽ അമേരിക്കക്കെതിരെയുള്ള പ്രതിരോധം കേവലം സൈനിക തലത്തിൽ മാത്രമായിരിക്കില്ലെന്നും ബഹുമുഖവും വിപരീത കോണുകളിൽ നിന്നുമുള്ളതുമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആക്രമണം നടത്തുന്നവർക്ക് യാതൊരുവിധ സുരക്ഷയും ഉറപ്പാക്കാനാകാത്ത വിധത്തിലായിരിക്കും പ്രതികരണമെന്നാണ് ഇറാൻ നൽകുന്ന സൂചന.
സാമ്പത്തിക രംഗത്തും ഇന്ധന വിതരണ ശൃംഖലയിലും തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇറാൻ നൽകുന്നതെങ്കിലും, ഇത് ഏത് രീതിയിലായിരിക്കും നടപ്പിലാക്കുക എന്ന കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല. ഹോർമൂസ് കടലിടുക്കിലെ സംഘർഷ അന്തരീക്ഷവും ആഗോള എണ്ണ വിപണിയിലെ ആശങ്കകളും നിലനിൽക്കെയാണ് ഇറാന്റെ ഈ ഗൗരവകരമായ പ്രതികരണം.

















