ന്യൂഡൽഹി: രാജ്യത്തെ വരാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനായുള്ള (സെൻസസ്) ചോദ്യാവലി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ആകെ 40 ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി പട്ടികജാതി/പട്ടികവർഗ്ഗ ഇതര വിഭാഗങ്ങളുടെ ഉൾപ്പെടെയുള്ള ജാതിവിവരങ്ങൾ ഈ സെൻസസിൽ ശേഖരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഡിജിറ്റൽ സാക്ഷരത, കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും ഇത്തവണത്തെ ചോദ്യാവലിയിലുണ്ട്. കൂടാതെ ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയൽ രേഖകളെക്കുറിച്ചുള്ള വിവരങ്ങളും ആളുകൾ നൽകേണ്ടതുണ്ട്. 1948-ലെ സെൻസസ് നിയമവും 1990-ലെ സെൻസസ് ചട്ടങ്ങളും അനുസരിച്ചാണ് വിവരശേഖരണ പ്രക്രിയ നിയന്ത്രിക്കുന്നത്.
ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ സെൻസസിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റ് 17-ന് ആരംഭിക്കും. ഇവിടെ 2026 ഒക്ടോബർ 1 ആണ് റഫറൻസ് തീയതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1 റഫറൻസ് തീയതിയായി കണക്കാക്കി രണ്ടാം ഘട്ട വിവരശേഖരണം ആരംഭിക്കും. വീടുകൾ, സൗകര്യങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മ വിവരങ്ങൾ ശേഖരിക്കാൻ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.















