തിരുവനന്തപുരം: ലിയോണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ വൻ തട്ടിപ്പിൽ രേഖകൾ വിശദമായി പരിശോധിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED). സംഭവത്തിൽ വിദേശ പണമിടപാട് ചട്ടലംഘനം (FEMA), കള്ളപ്പണം വെളുപ്പിക്കൽ (PMLA) എന്നിവ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. വിഷയത്തിൽ കായിക വകുപ്പ് സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഇ.ഡി വിശദമായി വിലയിരുത്തും.
വിദേശ പണമിടപാടുകളിലെ ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവയ്ക്ക് പുറമെ മുൻ സർക്കാരും സ്പോൺസറും തമ്മിൽ അവിശുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും കായിക വകുപ്പിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെയും സ്പോൺസറുടെയും അവകാശവാദങ്ങൾ തള്ളുന്നതാണ് നിലവിൽ പുറത്തുവന്ന ഔദ്യോഗിക രേഖകൾ.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മാനദണ്ഡങ്ങൾ മറികടന്ന് സ്റ്റേഡിയം കൈമാറാൻ നിർദ്ദേശം നൽകിയതെന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതികരിച്ചിരുന്നു. റിപ്പോർട്ട് സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും ഇ.ഡി തുടരന്വേഷണം ഔദ്യോഗികമായി പ്രഖ്യാപിക്കുക.















