പടിഞ്ഞാറൻ കൊളംബിയയിൽ റിച്ചർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി ഉയർന്നു. 570-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ചോകോ പ്രവിശ്യയിലെ സാഞ്ചോസെ ഡെൽ പാൽമറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ നൂറ്റാണ്ടിൽ കൊളംബിയയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തൽ.
ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ പ്രഹരമേറ്റത് റിസരാൽഡാ ഡിപ്പാർട്ട്‌മെന്റിലെ പെരേര നഗരത്തിലാണ്. ഇവിടെ മാത്രം 60-ലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരത്തഞ്ഞൂറിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും എൺപതിലധികം കെട്ടിടങ്ങൾ പൂർണമായി
തകരുകയും ചെയ്തു. ഗതാഗതവും വിമാന സർവീസുകളും തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ടവർക്കായി സൈന്യവും പ്രാദേശിക ഭരണകൂടവും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. സംഭവത്തെ തുടർന്ന് കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയല്ല രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.















