മുംബൈ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (MPSC) നടത്തിയ ഡ്രഗ് ഇൻസ്പെക്ടർ (ഗ്രൂപ്പ്-ബി) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരടക്കം ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എം.പി.എസ്.സി അണ്ടർ സെക്രട്ടറി അഭിജിത് ഗൺപത്റാവു ലെൻഡ്വെ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരായ വിശ്വേശ്വർ ദത്താത്രേയ നകാതെ, ഗോപാൽ ഭട്ടു മറാത്തെ, കൗടില്യ അക്കാദമി എന്ന കോച്ചിംഗ് സെന്ററിന്റെ ഉടമ പ്രവീൺ ദിലീപ് പാട്ടീൽ, ഒപ്പം കൂട്ടുപ്രതികളായ അമൃത് നാംദേവ് പാട്ടീൽ, ലോകേഷ് എന്ന ഗൗരവ് രാജേന്ദ്ര പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്.
2026 മാർച്ച് 22-നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് 154 ഒഴിവുകളിലേക്ക് ഡ്രഗ് ഇൻസ്പെക്ടർ തസ്തികയ്ക്കുള്ള സ്ക്രീനിങ് പരീക്ഷ നടന്നത്. പരീക്ഷാ നടപടികൾ പൂർത്തിയാക്കി അഭിമുഖം വരെ എത്തിയെങ്കിലും ചോദ്യപേപ്പർ ചോർന്നതായി ആരോപിച്ച് ലഭിച്ച പരാതികളിൽ ജൂലൈ അവസാനത്തോടെ എം.പി.എസ്.സി മുംബൈ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസിന്റെ പ്രോപ്പർട്ടി സെൽ ഇൻസ്പെക്ടർ മങ്കേഷ് ഗൺപത്റാവു ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 25-ന് കൊളാബ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കമ്മീഷനിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചോദ്യങ്ങൾ മുൻകൂട്ടി ചോർത്തി കോച്ചിംഗ് സെന്റർ ഉടമയ്ക്ക് നൽകുകയും, സാമ്പത്തിക നേട്ടത്തിനായി പ്രത്യേക വ്യക്തികൾക്ക് എത്തിച്ചു നൽകുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കേസിൽ പ്രതികളെ സെപ്റ്റംബർ 2 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ക്രമക്കേട് സ്ഥിരീകരിച്ചതോടെ നിലവിലെ പരീക്ഷാ നടപടികൾ എം.പി.എസ്.സി റദ്ദാക്കുകയും അപേക്ഷകർക്ക് സൗജന്യമായി പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

















