ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ (Operation Economic Outcast) പദ്ധതിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ചൈന. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി സഹകരണത്തിൽ അമേരിക്ക ഇടപെടരുതെന്നും, അതിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തിയാൽ സ്വന്തം ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ തക്കതായ തിരിച്ചടി നൽകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനുമായി ബിസിനസ്സ് നടത്തുന്ന ഏത് വിദേശ രാജ്യത്തെയും സ്ഥാപനങ്ങളെയും യു.എസ് സാമ്പത്തിക വ്യവസ്ഥയിൽ നിന്നും ഡോളർ അധിഷ്ഠിത ഇടപാടുകളിൽ നിന്നും പുറത്താക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് പദ്ധതിയുടെ ഭാഗമായി അറുപതിലധികം ഇറാൻ ബന്ധിത സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും വ്യക്തികൾക്കും യു.എസ് ഉപരോധം ഏർപ്പെടുത്തിയത്.
എന്നാൽ, ഏകപക്ഷീയമായ ഇത്തരം സാമ്പത്തിക ഉപരോധങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കില്ലെന്ന് ചൈന വ്യക്തമാക്കി. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഭൂരിഭാഗവും വാങ്ങുന്ന രാജ്യമാണ് ചൈന. വരാനിരിക്കുന്ന അമേരിക്കൻ നയതന്ത്ര ഉപരോധങ്ങളിൽ ചൈനീസ് കമ്പനികളെ ഉൾപ്പെടുത്തരുതെന്നും, നിയമവിരുദ്ധ ഉപരോധങ്ങളെ ശക്തമായി ചെറുക്കുമെന്നും ബീജിംഗ് മുന്നറിയിപ്പ് നൽകി.

















