പാലാ: തുടർച്ചയായി വരുന്ന ദേശയോഗ കൂട്ടായ്മകളുടെ ഭാഗമായുള്ള നസ്രാണി ദേശയോഗം നസ്രാണികളുടെ കളിത്തൊട്ടിലായ പാലായിലും.ഒക്ടോബർ 24 വെള്ളിയാഴ്ച വൈകുന്നേരം 6. 30ന്അരുണാപുരം സെൻ്റ് തോമസ് പള്ളിയിലാവും പാലായിലെ നസ്രാണി ദേശയോഗം നടക്കുക.
മാർതോമാ നസ്രാണികൾ ഒന്നിച്ചു നില്ക്കുന്നതിനും ഒന്നാം നൂറ്റാണ്ടു മുതലുള്ള കാലത്തെ നസ്രാണി ഐക്യത്തിൻ്റെ നന്മകൾ തുടരുന്നതിനും പല കാരണങ്ങളാലും നഷ്ടപ്പെട്ടുപോയ നസ്രാണി പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിനും മാർ തോമാശ്ലീഹാ സ്ഥാപിച്ച പള്ളി(സഭ)യുടെ നവീകരണത്തിനുമായാണ് നസ്രാണി ദേശയോഗങ്ങൾ സംഘടിപ്പിക്കുന്നത്.
സീറോ-മലബാർ, യാക്കോബായ സുറിയാനി ,ഓർത്തഡോക്സ് സുറിയാനി , മലബാർ സ്വതന്ത്ര സുറിയാനി , മാർത്തോമാ സുറിയാനി , കൽദായ അസ്സീറിയൻ ,
സീറോ – മലങ്കര തുടങ്ങി മാർത്തോമാ പൈതൃകത്തിലുള്ള സഭയിൽ പെട്ടവരാണ് ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നത്. മറ്റേതു സഭകളെക്കാളും ഈശോയുടെയും ശ്ലീഹന്മാരുടെയും ആദിമ സഭയുടെയും, സെമിറ്റിക് -യഹൂദ – ബൈബിൾ ചൈതന്യത്തിന്റെയും പാരമ്പര്യങ്ങളുടെയും കലർപ്പില്ലാത്ത വികസിത സുറിയാനി പാരമ്പര്യമാണ് ഭാരത നസ്രാണികൾക്കുള്ളത്. ഈ സഭകൾ കൂടാതെ മറ്റ് ക്രൈസ്തവ കൂട്ടായ്മകളിലും മാർത്തോമാ നസ്രാണികൾ എന്ന് അഭിമാനിക്കുന്നവർ ഉണ്ടാകാം. വിവിധ വൈദേശിക സ്വാധീനങ്ങളാൽ യഥാർത്ഥ നസ്രാണിത്ത സ്വത്വം കൈമോശം വന്ന നസ്രാണി സമൂഹത്തിന് സമുദായ ബോധമുളവാക്കുക എന്നതാണ് യോഗങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.












