കോട്ടയം: ഹിന്ദു സമാജത്തിൻ്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും, സനാതന ധർമ്മവും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനുമായി മാർഗ്ഗദർശക മണ്ഡലം അദ്ധ്യക്ഷൻ സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ നേതൃത്വത്തിൽ നൂറിലധികം സന്യാസിവര്യന്മാർ നയിക്കുന്ന ധർമ്മ സന്ദേശയാത്ര ഒക്ടോബർ 16 ന് കോട്ടയത്ത് എത്തിച്ചേരും. കേരളീയ സമൂഹം നേരിടുന്ന ധാർമ്മിക വെല്ലുവിളികൾക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് യാത്ര. ചൂഷണം പോലുള്ള ദുരവസ്ഥകളിൽ നിന്ന് ഹിന്ദുസമാജത്തെ രക്ഷിക്കാനുള്ള ആഹ്വാനവുമായാണ് കേരളത്തിലെ എല്ലാ പരമ്പരകളിലുമുള്ള സന്യാസിമാർ ഒക്ടോബർ 7 ന് കാസർഗോഡിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്നത്.
പൂർണ്ണകുംഭം നൽകി സ്വീകരിക്കും
ഒക്ടോബർ 16 ന് രാവിലെ ജില്ലയുടെ അതിർത്തിയായ മുണ്ടക്കയത്ത് എത്തിച്ചേരുന്ന ധർമ്മ സന്ദേശയാത്ര രാവിലെ 9 മണിയോടെ കോട്ടയം ഗാന്ധി സ്ക്വയറിൽ എത്തും. തുടർന്ന് സന്യാസിവര്യന്മാരെ പൂർണ്ണകുംഭം നൽകി സ്വീകരിച്ച് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആനയിക്കും. ഇതിനുശേഷം നടക്കുന്ന ഹിന്ദുനേതൃസമ്മേളനത്തിൽ സന്യാസിമാർക്ക് പുറമെ ഹിന്ദുസംഘടനാ നേതാക്കൾ, ആത്മീയ ആചാര്യന്മാർ, ക്ഷേത്രഭാരവാഹികൾ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.
വിരാട് ഹിന്ദുസംഗമം തിരുനക്കരയിൽ
ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുനക്കര മഹാദേവക്ഷേത്രം മൈതാനിയിൽ വിരാട് ഹിന്ദുസംഗമം നടക്കും. ചിന്മയ മിഷൻ, ശ്രീരാമകൃഷ്ണാശ്രമം, അമൃതാനന്ദമയി മഠം, ശിവഗിരി മഠം, തീർത്ഥപാദാശ്രമം, ശുഭാനന്ദാശ്രമം, ബ്രഹ്മകുമാരീസ്, സന്യാസി സഭ ആചാര്യന്മാർ, സത്യസായി മിഷൻ, മാർഗ്ഗദർശക മണ്ഡലം ആചാര്യന്മാർ എന്നിവർ സമ്മേളനത്തിൽ മാർഗ്ഗദർശനം നൽകി അനുഗ്രഹപ്രഭാഷണം നടത്തും.
വിരാട് ഹിന്ദുസംഗമത്തിനു മുന്നോടിയായി സമൂഹനാരായണീയ സോപാനസംഗീതം, വഞ്ചിപ്പാട്ട് എന്നീ പരിപാടികളും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ പറായണം, മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂജ്യ വിശുദ്ധാനന്ദ സ്വാമികൾ, വാഴൂർ തീർത്ഥപാദ ആശ്രമം സെക്രട്ടറി പൂജ്യ ഗരുഡധ്വജാനന്ദ തീർത്ഥപാദർ, അമൃതാനന്ദമയി മഠം വേദാമ്യതാനന്ദപുരി എന്നിവർ പങ്കെടുത്തു.












