മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ കാർത്തേജിലെ പ്രഗത്ഭ പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. കാർത്തേജിൽ അഭിഭാഷകർക്കിടയിൽ പേരെടുത്തിരുന്ന സിപ്രിയൻ വാക്ചാതുര്യത്തിന്റെയും കുലീനമായ പെരുമാറ്റത്തിന്റെയും പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എഡി 246-ലാണ് അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. ഗണ്യമായ സ്വത്തിന്റെ ഉടമയായിരുന്ന സിപ്രിയൻ ജ്ഞാനസ്നാനത്തെ തുടർന്ന് തന്റെ സ്വത്തു വിറ്റ് കിട്ടിയ പണം ദരിദ്രർക്കു ദാനം ചെയ്തു.താമസിയാതെ, 248-ൽ വൈദികനായും നഗരത്തിന്റെ മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം ചുറുചുറുക്കുള്ള ഒരാത്മീയ ഇടയനും ആഴമായ ബോധ്യങ്ങളുള്ള എഴുത്തുകാരനുമായിരുന്നു.
വിശ്വാസധ്വംസകരായ ക്രിസ്ത്യാനികളെ തിരിച്ചെടുക്കുന്നതിന് സഹായകരമായ വിധത്തിൽ സഭയുടെ അച്ചടക്ക സംഹിത രൂപപ്പെടുത്തി എടുക്കുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടൂണ്ട്. ഡീഷ്യൻ പീഢനകാലത്ത് നാട് വിട്ട് ഒളിവിലിരുന്ന് കൊണ്ട് കത്തുകൾ മുഖേന സഭയെ നയിക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. 258-ലെ വലേറിയൻ പീഢനത്തിൽ, ഇദ്ദേഹം വധിക്കപ്പെട്ടു. ആരാച്ചാർക്ക് 25 പവൻ കൊടുത്ത ശേഷം, സ്വന്തം ജനമദ്ധ്യേ വച്ചാണ് ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.













