കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വി.സി.ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർത്ഥികളുടെ അറസ്റ്റ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. എസ്.എഫ്.ഐ. പ്രവർത്തകരായ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിൽ പോലീസ് റിപ്പോർട്ട് തേടിയ കോടതി, ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി മാറ്റി. ഓഗസ്റ്റ് 13-ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ പോലീസ് ആദ്യമെടുത്ത കേസിൽ ഗുരുതര വകുപ്പുകൾ ഉണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം വി.സി. സിസ തോമസിന്റെ പരാതിയിൽ അതേ സംഭവത്തിൽ വീണ്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് നിയമപരമല്ലെന്നാണ് ഹർജിക്കാരുടെ വാദം.
വി.സിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നതിനുള്ള വീഡിയോ ദൃശ്യങ്ങളും വിദ്യാർത്ഥികൾ കോടതിയിൽ ഹാജരാക്കി. ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവകലാശാലയിൽ വിദ്യാർത്ഥി സമരം തുടരുന്നത്.

















