കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും നഷ്ടം നികത്താനുമുള്ള സുപ്രധാന ശുപാർശകൾ റിപ്പോർട്ടിലുണ്ട്.
കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർണായക ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി. സ്വകാര്യ ബസ് മേഖലയെക്കൂടി സംരക്ഷിക്കുന്ന നിലപാടായിരിക്കും സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം ഗതാഗതമന്ത്രി വൈകീട്ട് പ്രഖ്യാപിക്കും.
കഴിഞ്ഞ ജൂൺ 15-നാണ് കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത്. പദ്ധതി വന്നതോടെ 500 ബസുകൾ പൂർണമായി സർവീസ് നടത്തുകയും ഇത് സ്വകാര്യ ബസുകൾക്ക് വൻ വരുമാന നഷ്ടമുണ്ടാക്കുകയും ചെയ്തു. സംസ്ഥാനത്തുള്ള 11,000 സ്വകാര്യ ബസുകളിൽ പകുതിയും നിലവിൽ സർവീസ് നടത്തുന്നില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളെയാണ് ഇത് കൂടുതൽ ബാധിച്ചത്. തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചത്. കെഎസ്ആർടിസിക്ക് നൽകുന്നതിന് സമാനമായി തങ്ങൾക്കും സാമ്പത്തിക സഹായം വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

















