കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ഇറ്റാലിയൻ മെത്രാൻ സമിതി (Italian Bishops’ Conference) മുന്നോട്ട്. ആദ്യഘട്ട സഹായമെന്ന നിലയിൽ അഞ്ച് ലക്ഷം യൂറോ (ഏകദേശം 4.6 കോടിയോളം രൂപ) കൈമാറുമെന്ന് മെത്രാൻ സമിതി അറിയിച്ചു
.
“അകലെയുള്ള സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ നമുക്ക് അന്യമായിരിക്കരുത്. അത് നമ്മെ ആശങ്കപ്പെടുത്തുകയും ഉത്തരവാദിത്തത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു,” എന്ന് ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ മത്തേയോ സൂപ്പി വ്യക്തമാക്കി.
നേരത്തെ ലെയോ പാപ്പയും വത്തിക്കാന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി വഴി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന് ധനസഹായം കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സഹായപ്രഖ്യാപനം. അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയും നേപ്പാളിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവും പ്രാർത്ഥനകളും അറിയിച്ചിട്ടുണ്ട്.
മിന്നൽ പ്രളയത്തിൽ ഇതുവരെ 788-ലധികം ആളുകൾ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദുരന്തബാധിത മേഖലകളിൽ കാരിത്താസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

















