പാലാ: പാലാ നഗരത്തിൽ ഒരേ രാത്രി വിവിധ ഭാഗങ്ങളിലായി നാല് വ്യാപാര സ്ഥാപനങ്ങളിൽ വൻ മോഷണം. ഇന്ന് പുലർച്ചെ കട്ടക്കയം റോഡിലെയും സ്റ്റേഡിയം ജംഗ്ഷനിലെയും കടകളിലാണ് കവർച്ച നടന്നത്. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കട്ടക്കയം റോഡിലെ മീൻ കടയിൽ നിന്നും നാല് ലക്ഷം രൂപയും സമീപത്തെ പഴക്കടയിൽ നിന്ന് പണവും മോഷണം പോയിട്ടുണ്ട്. കൂടാതെ സ്റ്റേഡിയം ജംഗ്ഷനിലെ രണ്ട് കടകളിൽ നിന്നായി 65,000 രൂപയോളം നഷ്ടപ്പെട്ടതായി വ്യാപാരികൾ അറിയിച്ചു.
സിസിടിവി ക്യാമറകൾ തകർത്ത ശേഷം പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. സംഭവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയതായി പാലാ പോലീസ് അറിയിച്ചു. നഗരമധ്യത്തിൽ തുടർച്ചയായുണ്ടായ മോഷണം വ്യാപാരികളെയും നാട്ടുകാരെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

















