ഏറ്റുമാനൂർ
യുഡിഎഫ് ഭരണകാലത്ത് തകർച്ചയുടെ വക്കിൽ ആയിരുന്നിട്ടും അവർ തിരിഞ്ഞു നോക്കാതെ ഉപേക്ഷിച്ച പുന്നത്തറ – കമ്പനി കടവ് പാലത്തിന് പുനർജന്മം.
മന്ത്രി വി എൻ വാസവൻ്റെ ഇടപെടലിലൂടെയാണ്
പാലത്തിൻ്റെ പുനർനിർമാണത്തിന് ജീവൻ വെച്ചത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലെ പ്രധാന പാലങ്ങളിൽ ഒന്നായിരുന്നു കമ്പനി കടവ് പാലം. യുഡിഎഫിൻ്റെ കാലത്ത് ഭരണാനുമത് ലഭിച്ചെങ്കിലും 13 വർഷത്തോളം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പാലത്തിൻ്റെ നിർമാണം നിലച്ചു. എന്നാൽ അത് പരിഹരിക്കാനോ നിർമ്മാണം ആരംഭിക്കാനോ യുഡിഎഫിനായില്ല. യുഡിഎഫിൻ്റെ കാലത്ത് ക്ഷയിച്ച് തുടങ്ങിയ പാലം 2018 ലെ പ്രളയ ശേഷം
പൂർണ്ണമായും തകർന്നു. മൂന്നുമീറ്റർ മാത്രമായിരുന്നു പാലത്തിൻ്റെ വീതി. വാഹനങ്ങൾ ഞെങ്ങിഞെരുങ്ങിയായിരുന്നു
അപ്പുറം കടന്നിരുന്നത്. പാലത്തിന്റെ വീതിക്കുറവ് കാൽനടയാത്രികരെയും ബുദ്ധിമുട്ടിച്ചിരുന്നു. പതിറ്റാണ്ടുകളുടെ ജനങ്ങളുടെ ആവശ്യമായിരുന്നു കമ്പനിക്കടവ് പാലത്തിൻ്റെ പുനർനിർമാണം. എൽഡിഎഫ് അധികാരത്തിലേറിയപ്പോൾ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യവുമായി ജനങ്ങൾ രംഗത്തെത്തി. മന്ത്രി വി എൻ വാസവൻ മുൻകൈയെടുത്ത് നിർമ്മാണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കി.
നിലവിൽ പാലത്തിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മന്ത്രി നിർമാണ പുരോഗതി വിലയിരുത്തി. കൈവരികളുടെ നിർമാണം പുരോഗമിക്കുകയാണ്
അപ്പോച്ച് റോഡും അവസാന മിനുക്കുപണികളും പൂർത്തായാകുന്നതോടെ
ഒന്നര മാസത്തിനുള്ളിൽ പാലം നാടിന് സമർപ്പിക്കുമെന്നും ഉദ്ഘാടനം ഒരു ജനകീയ ഉത്സവമാക്കുമെന്നും മന്ത്രി പറഞ്ഞു.മീനച്ചിലാറിനു കുറുകെയുള്ള പുന്നത്തുറ-കമ്പനിക്കടവ് പാലം പുതുപ്പള്ളി,ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
ഏഴ് മീറ്റർ റോഡും ഇരുവശങ്ങളിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും 83.4 മീറ്റർ നീളത്തിലുമാണ് പുതിയ പാലത്തിൻ്റെ നിർമാണം. 9.91 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. നാലു തൂണുകളും മൂന്നുസ്പാനുകളും ഒൻപതു ബീമുകളുമാണ് പാലത്തിനുള്ളത്.
അപകടത്തിലായിരുന്ന പഴയപാലം പൂർണമായും പൊളിച്ച് നീക്കിയാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം തുടങ്ങിയത്. പുന്നത്തുറ കിഴക്ക്, പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ ഒരുവശം ഏറ്റുമാനൂർ നഗരസഭയിലും മറുവശം അയർക്കുന്നം പഞ്ചായത്തിലുമാണ്. കമ്പനിക്കടവ് പാലം യഥാർത്ഥ്യമാകുന്നതോടെ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ള ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരമാകും. എൽഡിഎഫ് നേതാക്കളായ കെ എൻ വേണുഗോപാൽ, ഇ എസ് ബിജു, എം എസ് സാനു, ബാബു ജോർജ്, എം ഡി വർക്കി,കെ ഐ കുഞ്ഞച്ചൻ, ജോസ് ഇടവഴിക്കൽ, രാജീവ് നെല്ലിക്കുന്നേൽ,മുരളി തകിടിയേൽ, രഘു ബാലരാമപുരം, എം കെ സുഗതൻ, എൻ എ മാത്യു, ജലീൽ, കെ ടി രമേശ് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.













