പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും
(പ്രതിദിനം 25-27 ലക്ഷം ബാരൽ) ഈ പാതയിലൂടെയാണ് എത്തുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും
ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള ചർച്ചകളെത്തുടർന്ന് അടുത്ത കാലത്തായി റഷ്യൻ എണ്ണയുടെ അളവ് ഇന്ത്യ കുറച്ചിരുന്നെങ്കിലും, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് റഷ്യൻ എണ്ണയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.













