2025 ജൂലൈ 10 വ്യാഴം 1199 മിഥുനം 26
വാർത്തകൾ
🗞️👉 സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി
സാറ്റലൈറ്റ് വഴിയുള്ള ഇന്റർനെറ്റ് സേവനമായ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ അനുമതി നൽകി. വാണിജ്യ പ്രവർത്തനത്തിനുള്ള അനുമതിയാണ് ലഭിച്ചത്. സ്പേസ് റെഗുലേറ്റർ ഇൻസ്പേസ് ആണ് അനുമതി നൽകിയത്. 2022 മുതൽ ലൈസൻസിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു സ്റ്റാർലിങ്ക്. ടെലികോം മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞമാസം അനുമതി ലഭിച്ചിരുന്നു. അഞ്ചുവർഷത്തേക്കാണ് ലൈസൻസ്. ഇന്ത്യയിൽ ഇൻ സ്പേസിന്റെ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക്. ഡൽഹി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷൻ -ഒന്ന് എൽഇഒ വഴി ഇന്റര്‍നെറ്റ് സേവനങ്ങല്‍ നൽകാനുള്ള അനുമതി നൽകിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാര്‍ ലിങ്ക് ജനറേഷൻ -ഒന്ന്.
🗞️👉 കോട്ടയം മെഡിക്കല്‍ കോളജ്: ഓപ്പറേഷന് തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി ആരോഗ്യമന്ത്രി
കോട്ടയം മെഡിക്കല്‍ കോളജ് പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന് തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന് എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. സര്‍ജിക്കല്‍ ബ്ലോക്കില്‍ ഒ.ടി. ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓപ്പറേഷന് തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെ.എം.എസ്.സി.എല്‍.-ന് നിര്‍ദേശം നല്കി.
🗞️👉 ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു, തിരുപ്പൂരിൽ വൻ തീപിടുത്തം
തിരുപ്പൂരിൽ വൻ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. എംജിആർ നഗറിലെ പുളിയാംതോട്ടത്താണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായം ഇല്ല. അതിഥിതൊഴിലാളികൾ താമസിക്കുന്ന വീടുകൾക്ക് ആണ് തീപിടിച്ചത്. ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തം ഉണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. ദിവസ വേതന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വാടകയ്ക്ക് നൽകിയിരുന്ന സാറാ ദേവിയുടേതാണ് വീടുകൾ.
🗞️👉 സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര് ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര് ഹൈയസ്റ്റ് റിസ്കിലും 116 പേര് ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.
🗞️👉 കോണ്‍ഗ്രസ് പുനഃസംഘടന ഈമാസം: സ്ഥാനമോഹികള്‍ നെട്ടോട്ടം തുടങ്ങി
കോണ്‍ഗ്രസിനെ അടിമുടി പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് എഐസിസിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ താഴേത്തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നാണ് ഹൈക്കമാന്റിന് നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃസംഘടന ഉടന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ പിസിസി, ഡിസിസി നേതൃത്വത്തില്‍ പുനഃസംഘടന നടത്താന്‍ നിര്‍ദേശമുയര്‍ന്നിരുന്നു.
🗞️👉 പണിമുടക്ക് ദിനത്തിൽ സർക്കാർ സ്കൂളിൽ ഒപ്പിട്ട് മുങ്ങാൻ ശ്രമം
തിരുവനന്തപുരം അരുവിക്കര LPS-ൽ വന്ന് ഹാജർ രേഖപ്പെടുത്തി പോകാനൊരുങ്ങിയ അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ. 6 അദ്ധ്യാപകരെ സ്കൂൾ കോമ്പൗണ്ടിനകത്ത് ആക്കി ഗേറ്റ് പുറത്ത് നിന്നും പൂട്ടി. ഹാജർ രേഖപ്പെടുത്തി പോകേണ്ടതില്ലെന്നും മൂന്നര വരെ സ്കൂളിൽ തന്നെ തുടരണമെന്ന് സമരാനുകൂലികൾ പറഞ്ഞു. അരുവിക്കര ഹയർ സെക്കന്ററി സ്കൂളിലും സമരാനുകൂലികൾ ഗേറ്റ് പുറത്ത് നിന്നും പൂട്ടി. 10 വനിതാ അദ്ധ്യാപകരും ഒരു പുരുഷ അദ്ധ്യാപകനും സ്കൂളിൽ ഉണ്ടായിരുന്നു. വൈകുന്നേരം 4.20 ന് സംഘടനാ നേതാക്കൾ വന്നാണ് ഗേറ്റ് തുറന്നത്.
🗞️👉 ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു
ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു. 100 വയസിനു മുകളിൽ പ്രായമുണ്ട്. കേരളത്തിൽ നിന്നാണ് വത്സലയെ മധ്യപ്രദേശിലെ നർമദാപുരത്തെ കടുവ സങ്കേതത്തിൽ എത്തിച്ചത്. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിൽ ആയിരുന്നു അന്ത്യം കടുവ സങ്കേതത്തിലെ അന്തേവാസികളും ജീവനക്കാരും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി. വർഷങ്ങളോളം പന്ന കടുവ സങ്കേതത്തിലെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു വത്സല.
🗞️👉 ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണം 110 ആയി
ജൂലൈ നാലിന് പുലർച്ചെ അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 110 ആയി. നിരവധി പേരെ കാണാതായി. പേമാരിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കെർ കൌണ്ടിയിൽ മാത്രം 161 പേരെ കാണാതായി. 19 മുതിർന്നവരെയും ഏഴ് കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് മഴ ഭീഷണി ഉള്ളതിനാൽ രക്ഷാപ്രവർത്തനം അല്പം ദുഷ്കരമാണ്. ഹെലികോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ടുകൾ.















