ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസിന് മലേഷ്യയിലെ പെനാങ് വേദിയാകും. ‘പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം’ എന്ന പ്രമേയത്തിലൂന്നി നവംബർ 27 മുതൽ 30 വരെയാണ് സമ്മേളനം നടക്കുന്നത്.
ഏഷ്യയിലെ മെത്രാൻ സമിതി, സുവിശേഷവൽക്കരണ കാര്യാലയം, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ എന്നിവ സംയുക്തമായാണ് ഈ സുപ്രധാന കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
ഏഷ്യയിലെ സഭയുടെ ഭാവിക്കായി പിന്തുടരേണ്ട പാത എന്തായിരിക്കണം എന്നതിനെക്കുറിച്ച് കോൺഗ്രസിൽ വിശദമായ ചർച്ച നടക്കും. കൂടാതെ, മിഷൻ പ്രവർത്തനങ്ങൾക്കായി യുവാക്കളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാന അജണ്ടകളിലൊന്നാണ്.
ഏഷ്യൻ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും. ഇതിൽ 10 കർദ്ദിനാളുമാർ, നൂറിലധികം ബിഷപ്പുമാർ, 150-ൽ അധികം വൈദികർ, 75 സന്യാസിനികൾ, 500-ൽ അധികം അത്മായർ എന്നിവർ ഉൾപ്പെടുന്നു.














