2025 ജൂലൈ 11 വെള്ളി 1199 മിഥുനം 27
വാർത്തകൾ
🗞️👉 പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാന സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു.
🗞️👉 ഹരിയാനയില്‍ വനിത ടെന്നീസ് താരത്തെ അച്ഛന്‍ വെടിവെച്ചു കൊന്നു
ഹരിയാന ഗുരുഗ്രാമില്‍ വനിത ടെന്നീസ് താരത്തെ അച്ഛന്‍ വെടിവെച്ചു കൊന്നു. 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. ടെന്നിസ് അക്കാദമി നടത്തിയതിനെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
🗞️👉 ഇടുക്കിയില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ലൈഫ് പദ്ധതിയില്‍ വ്യാപക ക്രമക്കേട്
ഇടുക്കി ഉപ്പുതറയില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ലൈഫ് ഭവന പദ്ധതിയില്‍ വ്യാപക ക്രമക്കേട്. വീടുകളുടെ പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുഴുവന്‍ തുകയും തട്ടിയെന്നാണ് പരാതി. കണ്ണംപടി, വാക്കത്തി എന്നീ ആദിവാസി ഉന്നതികളിലെ ആളുകളാണ് വഞ്ചിക്കപ്പെട്ടത്. ഉപ്പുതറ പഞ്ചായത്ത് ലൈഫ് മിഷനില്‍ ആദിവാസികള്‍ക്ക് അനുവദിച്ച 96 വീടുകളില്‍ 27 എണ്ണവും പണി പൂര്‍ത്തിയാക്കാതെ മുഴുവന്‍ തുകയും കരാറുകാര്‍ വാങ്ങിയെടുത്തു. 625,000 രൂപയാണ് വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ പണി ബാക്കി നില്‍ക്കയാണ് മുഴുവന്‍ തുകയും മാറിയെടുത്ത്.
🗞️👉 കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂര്‍
കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ശശി തരൂര്‍ എം പി. അടിയന്തരാവസ്ഥയേയും ഇന്ദിരാഗാന്ധിയേയും അതിനിശിതമായി വിമര്‍ശിച്ചുള്ള തരൂരിന്റെ ലേഖനം ബിജെപിക്ക് ആയുധമായി മാറിയ സാഹചര്യത്തില്‍ ഹൈക്കമാന്റും കടുത്ത വിയോജിപ്പിലാണ്. കോണ്‍ഗ്രസിന്റെ ഐക്കണായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയേയും വിമര്‍ശിക്കുന്ന ലേഖനം പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന വ്യക്തമായ ബോധ്യത്തോടെയാണ് തരൂര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത്. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. എന്തായാലും, പാര്‍ട്ടിക്ക് തരൂരിനെ കൂടുതല്‍ക്കാലം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തം.
🗞️👉 പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ്: എ.സി റോഡിൽ ഗതാഗത നിയന്ത്രണം
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി വരെ എ സി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും.
ആലപ്പുഴ കളക്ട്രേറ്റിൽ ചേർന്ന എ സി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. കോട്ടയം- ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് വരുന്ന ഭാര വാഹനങ്ങൾ തിരുവല്ല വഴി തിരുവല്ല അമ്പലപ്പുഴ റോഡിലൂടെ ദേശീയ പാതയിൽ എത്തിച്ചേരണം. കോട്ടയം- ചങ്ങനാശ്ശേരിയിൽ നിന്നു വരുന്ന ചെറു വാഹനങ്ങൾ എസി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ചമ്പക്കുളം ഭാഗത്തേക്ക് തിരിഞ്ഞ് നെടുമുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ വഴി ദേശീയ പാതയിലെ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് വടക്ക് വശത്തുള്ള എസ് എൻ കവലയിൽ വന്ന് ആലപ്പുഴയിലേക്ക് യാത്ര തുടരണം. ആലപ്പുഴയിൽ നിന്നു ചങ്ങനാശ്ശേരിക്ക് പോകുന്ന ഭാരവാഹനങ്ങൾ അമ്പലപ്പുഴ – തിരുവല്ല റോഡിലൂടെ ചങ്ങനാശ്ശേരിക്ക് പോകണം. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോകുന്ന ചെറു വാഹനങ്ങൾ ദേശീയ പാതയിലെ എസ് എൻ കവലയിൽ നിന്നും കഞ്ഞിപ്പാടം – ചമ്പക്കുളം വഴി എ സി റോഡിലെ പൂപ്പള്ളിയിൽ ചെന്ന് ചങ്ങനാശ്ശേരിക്ക് യാത്ര തുടരണം. പള്ളാത്തുരുത്തി പഴയ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയപാലത്തിൻ്റെ നടുവിലുള്ള 72 മീ നീളമുള്ള ആർച്ചിൻ്റെ ആദ്യഘട്ട കോൺക്രീറ്റിങ് പ്രവൃത്തികളാണ് ശനിയാഴ്ച നടക്കുക. യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.കെ എസ് റ്റി പി എക്സി. എഞ്ചിനീയർ ജി എസ് ജ്യോതി, അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
🗞️👉 എസ്എംവൈഎം മെഗാ തൊഴിൽ മേള ശനിയാഴ്ച
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നടത്തപ്പെടുന്നു. ജൂലൈ 12 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ പാലാ സെന്റ്. തോമസ് കോളേജിൽ വെച്ചാണ് തൊഴിൽ മേള നടത്തപ്പെടുന്നത്. പത്തിലധികം തൊഴിൽ മേഖലകളിലായി, കേരളത്തിന് അകത്തും പുറത്തുമുള്ള മുപ്പതിലധികം കമ്പനികൾ വിവിധ തൊഴിലവസരങ്ങളുമായി എത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ കമ്പനികളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ഏവർക്കും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
🗞️👉 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിലവിലെ ഗ്രീൻ അലേര്‍ട്ട് യെല്ലോ അലേര്‍ട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തിയിരിക്കുന്നു.













