മാർ സ്ലീവാ മെഡിസിറ്റിയേയും രൂപതയെയും കളങ്കപ്പെടുത്താൻ ശ്രമം. ആരോപണങ്ങൾ അടിസ്ഥാന രഹിതം
പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു.
മാർ സ്ലീവാ മെഡിസിറ്റിയുടെ ആരംഭം
മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്. 2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം യാഥാർഥ്യമാക്കുന്നതിനു വേണ്ടി ഏറെ ത്യാഗവും ബുദ്ധിമുട്ടുകളും നേരിട്ടാണ് ആശുപത്രിയെ അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ ഈ നിലയിൽ എത്തിച്ചത്.
മാർ സ്ലീവാ മെഡിസിറ്റിയുടെ നിർമാണം
പാലാ രൂപതയിലെ അംഗങ്ങളായ വിശ്വാസികൾ നാട്ടിലും വിദേശത്തും അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യത്തിനൊപ്പം ബാങ്ക് വായ്പയും ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മുതൽ മുടക്കിൻ്റെ 58 ശതമാനം തുക വായ്പയായി എടുത്തായിരുന്നു നിർമാണം. 5 വർഷമായി ഈ തുകയുടെ തിരിച്ചടവ് നടത്തി വരുന്നു.
കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം
ആധുനിക നിലവാരത്തിൽ ഇപ്പോൾ നിർമാണം നടത്തി വരുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനായി ഫൊറോന, ഇടവക തലങ്ങളിൽ നിന്നു നിലവിൽ സഹായം ലഭിക്കുന്നതിനൊപ്പം ബാങ്ക് വായ്പകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും നിയമവിധേയമായാണ് ചെയ്തു വരുന്നത്.
മാർ സ്ലീവാ മെഡിസിറ്റിയുടെ നിയമനങ്ങളുടെ അടിസ്ഥാനം
രൂപതാതലത്തിൽ ഉള്ള ഒട്ടേറെ ആളുകൾക്കു ജോലിയിൽ മുൻഗണന നൽകുന്നതിനൊപ്പം തന്നെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ എല്ലാ നിയമനങ്ങളും നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ചികിത്സ നൽകുന്ന ആശുപത്രിയിലെ ബില്ലുകൾ കൊച്ചി, തിരുവനന്തപുരം ,കോട്ടയം തുടങ്ങിയ മറ്റ് നഗരങ്ങളിലെ ബില്ലുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലാണുളളത്. ഒരു ചികിത്സയ്ക്കും അമിത തുകകൾ ഈടാക്കുന്നില്ല.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പേട്രൺസ് കെയർ ചാരിറ്റി ഫണ്ട്
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പേട്രൺസ് കെയർ ചാരിറ്റി ഫണ്ടിൽ നിന്നു 3 കോടിയിൽ പരം രൂപയും ജീവകാരുണ്യത്തിന്റെ ഭാഗമായി ആശുപത്രിയിൽ ചിലവഴിച്ചിട്ടുണ്ട്.
ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ
പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ആശുപത്രിയിൽ നിന്ന് 10 ശതമാനം ഡിസ്കൗണ്ട് ജീവനക്കാർക്കും ബന്ധുജനങ്ങൾക്കും ചികിത്സയ്ക്കു വേണ്ടി നൽകുന്നുണ്ട്. ജീവനക്കാരും അവരുടെ മക്കളും മാതാപിതാക്കളും ഭാര്യ ഭർത്താക്കന്മാരുടെ മാതാപിതാക്കളും ഉൾപ്പെടെ ഇതിന് അർഹരാണ്. കൂടാതെ അർഹരായ ജീവനക്കാർക്ക് പ്രത്യേക ചികിത്സ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സ്റ്റാഫ് ഡിസ്കൗണ്ട് ഇനത്തിൽ 50 ലക്ഷത്തിൽ പരം രൂപയും ചിലവഴിച്ചിട്ടുണ്ട്.
ഇൻഷുറൻസ് തുക ഒരുമിച്ച് നമ്മൾ അടയ്ക്കുകയും പലിശ രഹിത തവണകൾ ആയി ജീവനക്കാരിൽ നിന്നു സ്വീകരിക്കുകയുമാണ് ചെയ്തു വരുന്നത്.
നഴ്സിംഗ് ട്രെയിനി
നഴ്സിംഗ് ട്രെയിനിയായി എടുക്കുന്നതിന് മറ്റുള്ള പല സ്ഥാപനങ്ങളിലും ഒരു വർഷമാണ് പരിശീലന കാലയളവ്. എന്നാൽ മാർ സ്ലീവാ മെഡിസിറ്റിയിൽ 6 മാസം മാത്രമാണ് ട്രെയിനിംഗ് പീരിയഡ്. 95 ശതമാനം ജീവനക്കാരും 6 മാസം കഴിയുമ്പോൾ റഗുലർ ശമ്പളത്തിൽ ജോലിയിൽ നിയമിതരാകാറുണ്ട്.
ഷിഫ്റ്റ് ജോലി
സർക്കാർ അനുശാസിക്കുന്ന പ്രകാരമുള്ള 3 ഷിഫ്റ്റുകളിലാണ് ജോലി ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും സമയം അധിക ജോലി ചെയ്യേണ്ടി വന്നാൽ അലവൻസും നൽകി വരുന്നു.
പുരുഷ നഴ്സിംഗ് സ്റ്റാഫ് – ഡ്രസ് ചേയ്ഞ്ചിംഗ് സൗകര്യങ്ങൾ
ആശുപത്രിയിലെ പുരുഷ നഴ്സിംഗ് സ്റ്റാഫ് അംഗങ്ങൾക്കായി ചെയ്ഞ്ചിംഗ് റൂം ക്രമീകരിച്ചിരിക്കുന്നതിനെ പറ്റിയും ആരോപണം ഉന്നയിക്കുന്നുണ്ട്. ആശുപത്രിയിൽ 45 പുരുഷ നഴ്സിംഗ് സ്റ്റാഫുകളാണുള്ളത്. ഇതിൽ 40 പേർ എമർജൻസി, ഐ.സി.യു.., ഓപ്പറേഷൻ തീയറ്റർ എന്നിവടങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് പ്രത്യേക ഡ്രസ് ചേയ്ഞ്ചിംഗ് സൗകര്യമുണ്ട്. 3 ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന മറ്റ് 5 പേർക്ക് വേണ്ടിയാണ് താൽക്കാലികമായി ഒരു ഡ്രസ് ചെയ്ഞ്ചിംഗ് സംവിധാനം ഒരുക്കിയത്. ചുരുക്കി പറഞ്ഞാൽ ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന 2 പേർക്കു വേണ്ടിയുള്ള സംവിധാനമാണിത്. മറ്റുള്ള ജീവനക്കാർക്കു വേണ്ടി ഇതിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന ലോക്കർ സംവിധാനം ഏവരും ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു താൽക്കാലിക സംവിധാനമാണ്. പുതിയ കെട്ടിടം പൂർത്തിയാകുമ്പോൾ അവിടേക്കു കൂടുതൽ സൗകര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നതാണ്.
താൽക്കാലിക സംവിധാനത്തിന്റെ അനിവാര്യത എന്തുകൊണ്ട്
623 ഫീമെയിൽ സ്റ്റാഫ് നഴ്സിനും, 74 എ.എൻ.എം. ജീവനക്കാർക്കും വേണ്ടി കൂടുതൽ സൗകര്യം ഒരുക്കുന്നതിനായാണ് നിലവിൽ വനിതകൾക്കുള്ള ഡ്രസ് ചെയ്ഞ്ചിംഗ് സംവിധാനം വിപുലപ്പെടുത്താൻ തീരുമാനിച്ചത്. ഇതു മൂലമാണ് മേൽപ്പറഞ്ഞ താൽക്കാലിക സംവിധാനം അനിവാര്യമായി വന്നത്.
പേഷ്യന്റ് ബെഡ് ഒരുക്കൽ – ജോലിയുടെ ഭാഗമാണ്
പേഷ്യന്റ് ബെഡ് ഒരുക്കൽ എന്നത് നഴ്സുമാരുടെ ജോലിയുടെ ഭാഗം തന്നെയാണ് . ഇക്കാര്യം ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ അവരുടെ ജോലിയുടെ ഭാഗമാണെന്ന് അവർ തന്നെ എഴുതി ഒപ്പിട്ടു നൽകുന്നതുമാണ്. എങ്കിലും മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സുമാരെ സഹായിക്കാൻ അറ്റൻഡർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അപൂർവ്വമായി മാത്രമാണ് നഴ്സസിന് ബെഡ് മേക്കിംഗ് നടത്തേണ്ടി വരുന്നത്.
ജോലിയിൽ പ്രവേശിക്കുന്നത്
ആശുപത്രിയിൽ ജോലി ചെയ്യുമ്പോളോ ജോലിയിൽ നിന്നു പിരിഞ്ഞു പോകുമ്പോളോ ഒരു സർട്ടിഫിക്കറ്റിനും യാതൊരു തുകയും വാങ്ങാറില്ല. എംപ്ലോയ്മെന്റ് എഗ്രിമെന്റ് അനുസരിച്ച് ഉള്ള നോട്ടീസ് പീരിയഡ് അംഗീകരിച്ചു തന്നെയാണ് ഓരോരുത്തരും ജോലിയിൽ പ്രവേശിക്കുന്നത്. വിസ കോപ്പി കാണിക്കുകയും സർക്കാർ ജോലി ഉത്തരവ് കാണിക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് ഉടൻ തന്നെയോ ഒരു മാസ നോട്ടിസിലോ റിലീവ് ചെയ്യാനും അവസരമുണ്ട്.
സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുള്ള അംഗങ്ങൾ
ആശുപത്രി കമ്മിറ്റിയിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
നഴ്സ് -പേഷ്യന്റ് റേഷ്യോ
അന്താരാഷ്ട്രാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നഴ്സ് -പേഷ്യന്റ് റേഷ്യോ പാലിച്ചും വരുന്നു. രൂപതയുടെ കർശന നിരീക്ഷണത്തിലും നിർദേശങ്ങളിലുമാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിനു അപ്പുറമുള്ള ആരോപണങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നും സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു.