കുറവിലങ്ങാട്: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ കൊടിയേറി. എട്ടുനോമ്പിന്റെ ആദ്യദിനവും കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ വാർഷികദിനവുമായ ഇന്ന് രാവിലെ 7.30-ന് ആർച്ച്പ്രീസ്റ്റ്
ഡോ. തോമസ് മേനാച്ചേരി കൊടിയേറ്റി.
ഇതിന് മുന്നോടിയായി വയനാട് വടുവൻചാൽ അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ നേതൃത്വം നൽകിയ ബൈബിൾ കൺവൻഷൻ ഇന്ന് സമാപിക്കും.
എട്ടുനോമ്പ് തിരുനാൾ ഒന്നാം ദിനത്തിൽ നടന്ന ജപമാലപ്രദക്ഷിണത്തിൽ ധാരാണം വിശ്വാസികൾ പങ്കു ചേർന്നു.
വൈകുന്നേരം 4.30-ന് പാലാ രൂപത മുഖ്യവികാരി ജനറൽ ഫാ. ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
സീറോ മലബാർ സഭയിലെ ആദ്യ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ ഇത്തവണ വിവിധ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രങ്ങളിലെ ആർച്ച്പ്രീസ്റ്റുമാർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
നാളെ (സെപ്റ്റംബർ 2) കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യൻ താമരശ്ശേരിയും മൂന്നിന് ഇടുക്കി രൂപതയിലെ നെടുങ്കണ്ടം പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. തോമസ് വട്ടമലയും അഞ്ചിന് ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തും വിശുദ്ധ കുർബാന അർപ്പിക്കും.
സമാപനദിനമായ സെപ്റ്റംബർ എട്ടിന് രാവിലെ 10-ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
നോമ്പിന്റെ വിവിധ ദിവസങ്ങളിൽ ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മുത്തിയമ്മ തീർഥാടനങ്ങളും നടക്കും. കുടുംബകൂട്ടായ്മ, വയോജന, വാഹന വെഞ്ചരിപ്പ്, കുമ്പസാരം, സംഘടന, അധ്യാപക, സമർപ്പിത, കൃതജ്ഞത ദിനാചരണങ്ങളും വിവിധ ദിവസങ്ങളിലായി നടത്തും.
എട്ടുനോമ്പിന്റെ സമാപനദിനമായ എട്ടിന് ഉച്ചയ്ക്ക് 12.05-ന് മേരിനാമധാരി സംഗമവും 12.30-ന് നോമ്പുവീടൽ സദ്യയും നടക്കും. നോമ്പാചരണത്തിന്റെ മുഴുവൻ ദിവസങ്ങളിലും 180 മണിക്കൂർ പള്ളി അടയ്ക്കാതെ അഖണ്ഡ പ്രാർഥനയും ഒരുക്കിയിട്ടുണ്ട്. കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് അഖണ്ഡ പ്രാർഥന നടക്കുന്നത്.

















