പുതുപ്പള്ളി: ആർഭാടങ്ങളും ആഘോഷാരവങ്ങളും ഒഴിവാക്കി, ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പുതുപ്പള്ളിയിൽ അഡ്വ. ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് വേറിട്ട സമാപനം. ലോക ആരോഗ്യ ദിനത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ തകർച്ചയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞ് സ്ഥാനാർത്ഥി നടത്തിയ പ്രതിഷേധം പുതുപ്പള്ളിയുടെ പ്രചാരണ ചരിത്രത്തിൽ പുതിയ മാതൃകയായി.
ഒൻപത് മണ്ഡലങ്ങളിൽ ഐക്യദാർഢ്യം പുതുപ്പള്ളിയുടെ മാതൃക ഏറ്റെടുത്ത് ചാലക്കുടി, തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തിരുവല്ല, ആറന്മുള, മാവേലിക്കര, കരുനാഗപ്പള്ളി, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും കറുത്ത വസ്ത്രം ധരിച്ച് പ്രചാരണത്തിൽ പങ്കാളികളായി. കരുനാഗപ്പള്ളിയിൽ നടന്ന വമ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ചാണ്ടി ഉമ്മൻ നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആരോഗ്യ സർവ്വകലാശാലയുടെയും മെഡിക്കൽ കോളേജുകളുടെയും ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രതിഷേധം.
ചെലവുചുരുക്കിയുള്ള വിപ്ലവകരമായ മാറ്റം പോസ്റ്ററുകളും ഫ്ലക്സുകളും പരമാവധി ഒഴിവാക്കി ചെലവുചുരുക്കിയുള്ള പ്രചാരണ രീതിയാണ് ചാണ്ടി ഉമ്മൻ തുടക്കം മുതൽ അവലംബിച്ചത്. അതിന്റെ തുടർച്ചയെന്നോണമാണ് കൊട്ടിക്കലാശത്തിന് പകരം ജനകീയ സമരം തിരഞ്ഞെടുത്തത്. ആർഭാടങ്ങളില്ലെങ്കിലും പ്രവർത്തകരുടെ ആവേശം ഒട്ടും ചോരാതെയാണ് ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥി സ്വീകരിക്കപ്പെട്ടത്.
ഇനി നിശബ്ദ പ്രചാരണം പരസ്യപ്രചാരണം അവസാനിച്ചതോടെ മണ്ഡലത്തിൽ നാളെ മുതൽ നിശബ്ദ പ്രചാരണം ആരംഭിക്കും. ഉമ്മൻ ചാണ്ടിയുടെ വികസന രാഷ്ട്രീയവും സർക്കാരിന്റെ ജനദ്രോഹ നയങ്ങളും ചർച്ചയാക്കിയ പ്രചാരണ കാലയളവിനുശേഷം ഇനി ജനവിധിക്കായുള്ള കാത്തിരിപ്പാണ്.















