ബെംഗളൂരു: ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യത്തിലും സഹകരണത്തിലും പുതിയ ചരിത്രം കുറിച്ചുകൊണ്ട് ‘നാഷണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ’ (NFCI) ഔദ്യോഗികമായി രൂപീകൃതമായി. ബെംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന നാലാമത് ദേശീയ എക്യുമെനിക്കൽ ഫെലോഷിപ്പിലാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്.
രാജ്യത്തെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്സ്, ഇവാഞ്ചലിക്കൽ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത വേദി നിലവിൽ വന്നിരിക്കുന്നത്. ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും, ഐക്യദാർഢ്യത്തിനും, സാമൂഹിക പ്രതിബദ്ധതയ്ക്കും പുതിയ ദിശാബോധം നൽകാൻ ഈ സംഘടന മുൻകൈ എടുക്കും.
പാലാ രൂപതാധ്യക്ഷനും സിബിസിഐ (CBCI) ഡയലോഗ് ആൻഡ് എക്യുമെനിസം ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ സഭകൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും, പുതിയ ഫെഡറേഷൻ ക്രൈസ്തവ സമൂഹത്തിന് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചു.
സിബിസിഐ അധ്യക്ഷൻ കർദ്ദിനാൾ ആന്റണി പൂള യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. വിവിധ സഭാതലവന്മാരും സാംസ്കാരിക നേതാക്കളും പങ്കെടുത്ത ചടങ്ങിൽ, സഭകൾ നേരിടുന്ന വെല്ലുവിളികളെ നേരിടാനും പൊതുവായ പ്രശ്നങ്ങളിൽ ഒരുമിച്ച് ശബ്ദമുയർത്താനും ഫെഡറേഷൻ തീരുമാനിച്ചു.
ദേശീയ തലത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ ശബ്ദമായി മാറുന്ന ഈ ഐക്യവേദി വരും ദിവസങ്ങളിൽ കൃത്യമായ പ്രവർത്തന രൂപരേഖയുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.















