നോമ്പുകാലം വ്യക്തിപരമായ രീതിയിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിലും തങ്ങളുടെ പാപങ്ങൾ തിരിച്ചറിയാനും, അനുരഞ്ജനപ്പെടാനുമുള്ള സമയമാണെന്ന് ലെയോ പാപ്പ. 2026-ലെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്ക ദേവാലയത്തിൽ നടന്ന വിഭൂതിദിന ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരിന്നു പാപ്പ.
പാപത്തിന്റെ വ്യക്തിപരമായ സ്വഭാവം നിലനിൽക്കെത്തന്നെ, സമൂഹമെന്ന നിലയിൽ പാപത്തിന്റെ ഘടനകൾ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ മാത്രമല്ല, മതത്തിൽ പോലും നിലനിൽക്കുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
ഒരു സമൂഹമെന്ന നിലയിൽ ഐക്യത്തിന്റെ ചിന്ത മുന്നോട്ടുവെച്ച പാപ്പ, കത്തോലിക്കാസഭയും തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്ന പ്രവാചക സ്വരമുള്ള ഒരു സമൂഹമായാണ് നിലനിൽക്കുന്നതെന്നും പറഞ്ഞു. തളർന്നിരിക്കാനോ സ്വന്തം സ്ഥാനങ്ങളിൽ സ്വസ്ഥമായി ഇരിക്കാനോ എന്നതിനേക്കാൾ, വ്യക്തികളെന്ന നിലയിലും, സ്ഥാപനങ്ങളെന്ന നിലയിലും സമൂഹമെന്ന നിലയിലും തങ്ങൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ഏറ്റുപറയുകയും, അനുതാപത്തിലൂടെ അനുരഞ്ജനത്തിലേക്ക് കടന്നുവരികയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പ എടുത്തുപറഞ്ഞു.












