യുദ്ധങ്ങളും ആക്രമണങ്ങളുംക്കൊണ്ട് സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം സംജാതമാകുവാന്‍ നോമ്പ് കാലത്തു പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യൂറോപ്യന്‍ സഭ. യുക്രൈനിലും മധ്യപൂര്‍വ്വേഷ്യയിലും സമാധാനം പുലരുവാന്‍ വേണ്ടിയാണ് പ്രത്യേക പ്രാര്‍ത്ഥനയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നാളെ ഫെബ്രുവരി 18 വിഭൂതി ബുധനാഴ്ച മുതൽ, നോമ്പുകാലം മുഴുവൻ, സംഘർഷങ്ങളുടെ അവസാനത്തിന് വേണ്ടി പ്രാർത്ഥിക്കാനാണ് കൗൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (CCEE) ആഹ്വാനം.
യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും യുക്രൈനിലും വിശുദ്ധ നാട്ടിലും ലോകമെമ്പാടും നിരായുധീകരണം നടക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും കുറഞ്ഞത് ഒരു കുർബാനയെങ്കിലും അര്‍പ്പിക്കുവാനും വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതിയോട് ആഹ്വാനം ചെയ്തിട്ടുണ്ട്. “യൂക്കരിസ്റ്റിക് ചെയിൻ” എന്ന് വിളിക്കപ്പെടുന്ന നോമ്പുകാല പ്രാര്‍ത്ഥനാകൂട്ടായ്മ യൂറോപ്യൻ ഭൂഖണ്ഡത്തിനു കൂട്ടായ്മയുടെ അനുഭവവും പ്രത്യാശയുടെ അടയാളവുമാകാൻ ലക്ഷ്യമിടുകയാണെന്നും കൗൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ് വ്യക്തമാക്കിയിട്ടുണ്ട്.












