പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (CBCI) എക്യുമെനിസത്തിനും ഡയലോഗിനുമായുള്ള കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. ബംഗളൂരുവിൽ നടന്ന സി.ബി.സി.ഐ 37-ാമത് ജനറൽ ബോഡി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
സഭകൾ തമ്മിലുള്ള ഐക്യത്തിനും സംവാദങ്ങൾക്കും നേതൃത്വം നൽകുന്ന സി.ബി.സി.ഐയുടെ നിർണ്ണായക വിഭാഗത്തിന്റെ ചുമതലയാണ് മാർ കല്ലറങ്ങാട്ടിന് ലഭിച്ചിരിക്കുന്നത്.
നേരത്തെ ഈ പദവി വഹിച്ചിരുന്ന മാവേലിക്കര ഭദ്രാസനാധിപൻ ജോഷ്വാ മാർ ഇഗ്നാത്തിയോസിന് ശേഷമാണ് മാർ കല്ലറങ്ങാട്ട് ഈ സ്ഥാനത്തേക്ക് എത്തുന്നത്.
ദൈവശാസ്ത്ര പണ്ഡിതനും പ്രമുഖ സഭാ ചരിത്രകാരനുമായ മാർ കല്ലറങ്ങാട്ട്, സഭകൾ തമ്മിലുള്ള ആത്മീയവും അക്കാദമികവുമായ സംവാദങ്ങളിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ്.
യോഗത്തിൽ ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആന്തണി പൂളയെ സി.ബി.സി.ഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. കൂടാതെ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയെ സെക്രട്ടറി ജനറലായും വീണ്ടും തിരഞ്ഞെടുത്തിട്ടുണ്ട്.















