2025 ഫെബ്രുവരി 05 വ്യാഴം 1199 മകരമാസം 22
വാർത്തകൾ
🗞️👉 കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി നൃത്തം ചെയ്ത് പ്രവര്‍ത്തകര്‍. തൃശ്ശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസിലാണ് സംഭവം. ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിജയാഘോത്തിനിടെയാണ് നൃത്തം ചെയ്തതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇതേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി ശ്രമിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. പരാതി ഡിസിസിക്ക് കൈമാറിയ സമയത്തുതന്നെയാണ് ഈ ദൃശ്യങ്ങളും പ്രചരിക്കുന്നത്.
🗞️👉 വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നയതന്ത്ര നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ടെലിഫോണില്‍ സംസാരിച്ചതായി ട്രംപ് അറിയിച്ചു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായെന്നും തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. ചൈനയിലേക്ക് ഏപ്രിലില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനം ഉള്‍പ്പെടെ സംഭാഷണത്തില്‍ ചര്‍ച്ചയായെന്നാണ് ട്രംപ് സൂചിപ്പിച്ചിരിക്കുന്നത്.
🗞️👉 പാലക്കാട് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് തണ്ണിമത്തനുകള്‍ കയറ്റിവന്ന ലോറി പിടികൂടി. പാലക്കാട് മെഡിക്കല്‍ കോളജിന് സമീപത്തുനിന്നാണ് ചരക്കുലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്. ടൗണ്‍ സൗത്ത് പൊലീസാണ് ലോറി പിടികൂടിയത്. തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ പെട്ടികള്‍ക്കുള്ളിലാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറി ഉപയോഗത്തിന് ഉള്ളതാണെന്ന് പൊലീസ് സംശയിക്കുന്നു. ലോറി തൃശ്ശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. തമിഴ്‌നാട് ധര്‍മ്മപുരിയില്‍ നിന്നാണ് ലോറി വന്നത്.
🗞️👉 പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) രോഗിയുടെ അതിക്രമം. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയർഗണ്ണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. കുന്നന്താനം CHC യിൽ രാവിലെയാണ് സംഭവം നടന്നത്. ലാബിൽ എത്തിയ കുന്നന്താനം സ്വദേശി ലിനു (38) തോക്ക് എടുത്ത് മേശമേൽ വച്ചു.
🗞️👉 എസ്. എം. വൈ. എം പാലാ രൂപതയുടെ ഓൺലൈൻ ബുള്ളറ്റിൻ ‘മറുപടി’ പാലാ രൂപത വികാരി ജനറൽ വെരി റവ ഫാ സെബാസ്റ്റ്യൻ വേത്താനത്ത് പ്രകാശനം ചെയ്യ്തു. രൂപത തലത്തിലുള്ള സുപ്രധാനമായ പ്രവർത്തനങ്ങളും, ഇരുപത് ഫൊറോനകളിലെ പ്രവർത്തനങ്ങളുമുൾക്കൊള്ളിച്ചുകൊണ്ട് എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാഗസിനാണ് ‘മറുപടി ‘. എസ്. എം. വൈ. എം പാലാ രൂപത ഡയറക്ടർ ഫാ മണി കൊഴുപ്പൻകുറ്റി, സിസ്റ്റർ ആനിമേറ്റർ സി.ആൻസ് എസ്. എച്ച്, എസ്. എം. വൈ. എം. രൂപത പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയിൽ, ജനറൽ സെക്രട്ടറി സോനാ മാത്യു,വൈസ് പ്രസിഡന്റ് എബിൻ തോമസ്,ട്രഷറർ ജോസ് ചാൾസ് കാരയ്ക്കാട്ട് എന്നിവർ പങ്കെടുത്തു.
🗞️👉 ചലച്ചിത്ര സംഗീതസംവിധായകൻ എസ്. പി. വെങ്കിടേഷിന്റെ നിര്യാണത്തിൽ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്ക്കാരിക സംഘടനയായ “മാക്ട” അനുശോചനം രേഖപ്പെടുത്തി. അവിസ്മരണീയമായ ഒട്ടേറെ മികച്ച ഗാനങ്ങൾ സൃഷ്‌ടിക്കുകയും പശ്ചാത്തല സംഗീതത്തിന്റെ മാസ്മരികതയിലൂടെ എണ്ണമറ്റ സിനിമകളെ ആസ്വാദ്യതയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത എസ്.പി. വെങ്കിടേഷ് മാക്ടയുടെ തുടക്ക കാലം മുതലുള്ള അംഗമാണെന്നും, അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും മാക്ടയ്ക്കും നികത്താനാവാത്ത നഷ്ടമാണെന്നും മാക് ഓഫീസിൽ ചേർന്ന യോഗം അനുസ്മരിച്ചു.
🗞️👉 സമുദായ ഐക്യ നീക്കത്തിൽ എസ്എൻഡിപി യോഗത്തിന് വീണ്ടും തിരിച്ചടി. എൻഎസ്എസ്-എസ്എൻഡിപി ഐക്യം പ്രായോഗികമാകുമെന്നും ചർച്ചകൾ തുടരുമെന്നും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പ് പരസ്യമാക്കി എൻഎസ്എസ് രംഗത്തെത്തി.
🗞️👉 അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയുടെ വിമര്‍ശനം.ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമര്‍ശിച്ചു. വിവിധ ബാങ്കുകളില്‍ നിന്ന് പരാതി ലഭിച്ചിട്ടും ഒരു എഫ്‌ഐആര്‍ മാത്രം രജിസ്റ്റര്‍ ചെയ്തതില്‍ സിബിഐയ്‌ക്കെതിരെയും കോടതി വിമര്‍ശനം നടത്തി. സിബിഐയുടെ സമീപനം നിയമ നടപടി ക്രമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി നീരീക്ഷിച്ചു.ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്തുകളി സാധ്യതയും അന്വേഷിക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.
🗞️👉 മണിപ്പൂർ മുഖ്യമന്ത്രിയായി ബിജെപി നേതാവും സിങ് ജൈമ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു. കുക്കി – നാഗ വിഭാഗങ്ങളിൽ നിന്നായി രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂർ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ഭല്ലയാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മണിപ്പൂരിൽ സമാധാന അന്തരിക്ഷം കൊണ്ടുവരാൻ കഴിയുമെന്ന് ആണ് പ്രതീക്ഷ എന്നും 2047ൽ മണിപ്പൂർ വീക്ഷിത് ഭാരതിൽ പ്രധാന പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി യുംനാം ഖേംചന്ദ് പറഞ്ഞു.
🗞️👉 ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽകുമാർ പോറ്റി റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത്തിന് മുൻപിലാണ് പ്രതിയെ ഹാജരാക്കിയത്.റിമാൻഡ് ചെയ്ത പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.















