പാലാ: വെള്ളപ്പാട് ദേവീക്ഷേത്രത്തിലെ ഉത്സവം പാലായുടെ സാംസ്‌കാരിക തനിമയുടെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമാണെന്ന് പാലാ ഡിവൈഎസ്പി കെ. സദൻ പറഞ്ഞു. ക്ഷേത്രസന്നിധിയിൽ നടന്ന ഉത്സവ നോട്ടീസ് പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തിയിലും ആത്മീയതയിലും ലയിച്ചുനിൽക്കുന്ന ഭക്തർ സമാധാനപ്രിയരായതുകൊണ്ട് തന്നെ ഇവിടെ പോലീസിന്റെ ലാത്തിയുടെ ആവശ്യമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊങ്കാല ദിവസം റോഡ് മുറിച്ചുകടക്കുന്നിടത്ത് മാത്രമാണ് ചെറിയ രീതിയിലുള്ള
പോലീസ് ഇടപെടൽ വേണ്ടിവരുന്നത്. ക്ഷേത്രത്തിലെ ‘ജീവിത എഴുന്നള്ളിപ്പ്’ കാണാൻ ഹൈന്ദവർക്കൊപ്പം മറ്റു മതസ്ഥരും ആദരവോടെ കാത്തുനിൽക്കുന്നത് പാലായുടെ വലിയൊരു പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത നടനും സംവിധായകനുമായ നിഖിൽ രഞ്ജി പണിക്കർ ചടങ്ങിൽ നോട്ടീസ് പ്രകാശനം നിർവ്വഹിച്ചു. വർഷത്തിൽ രണ്ട് തവണയെങ്കിലും
വെള്ളപ്പാടമ്മയെ തൊഴാൻ താൻ എത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡിവൈഎസ്പി കെ. സദനെ നിഖിൽ രഞ്ജി പണിക്കരും, നിഖിൽ രഞ്ജി പണിക്കരെ ഡിവൈഎസ്പിയും ഷാൾ അണിയിച്ച് ആദരിച്ചു. സുധീർ കമലനിവാസ്, അഡ്വ. രാജേഷ് കുന്നുംപുറത്ത്, മുരളീധരൻ ഇന്ദിരാഭവൻ, സതീഷ് തെക്കെനെല്ലിയാനിയിൽ, ശിവശങ്കർ ജെ. നായർ എന്നിവർ പ്രസംഗിച്ചു. നഗരസഭാ കൗൺസിലർമാരായ ബിജു പാലൂപ്പടവിൽ, ലീനാ സണ്ണി, മുൻ കൗൺസിലർമാരായ വി.സി. പ്രിൻസ്, മധു തുടങ്ങിയവർ സംബന്ധിച്ചു.












