കോട്ടയം : കഴിഞ്ഞ നാലര വർഷക്കാലം മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ജനസമക്ഷം നാളെ അവതരിപ്പിക്കും. കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് റിപ്പോർട്ട് സമർപ്പിക്കും. സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ നാലര വർഷക്കാലം ഏറ്റുമാനൂർ മണ്ഡലത്തിലെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി 4000 കോടിയോളം രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്. 2021 ജൂലൈ 17 ന് നടന്ന വികസനശില്പശാലയിൽ രൂപപ്പെടുത്തിയ വികസന പദ്ധതിക്ക് അനുസരിച്ചാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ രൂപീകരിച്ചത്. അതിൽ ഭൂരിപക്ഷവും പൂർത്തിയാക്കിയാണ് വിലയിരുത്തൽ യോഗവും അതോടൊപ്പം പുതിയ വികസന കാഴ്ച്പ്പാട് ലക്ഷ്യം വെച്ച് രണ്ടാം ശിൽപ്പശാലയും നടന്നത്.
2021-23 കാലത്തെ നിർവഹണ പുരോഗതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള വികസന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് 2023-ൽ അവലോകന യോഗവും ചേർന്നിരുന്നു.
സംസ്ഥാനത്ത് ഇതാദ്യമായാണ് മണ്ഡലത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുമായി ചർച്ച നടത്തുന്നത്.സർവതോമുഖമായ വികസനത്തിന്റെ പുതിയൊരു
ഘട്ടത്തിലൂടെയാണ് ഏറ്റുമാനൂർ കടന്നു പോയത്. വികസന ശില്പശാലകൾ മുന്നോട്ടുവച്ച കമ്പനിക്കടവ് പാലം, കാരിത്താസ് റെയിൽവെ മേൽപ്പാലം, കരിക്കാത്തറ പാലം, കുമരകം റോഡിന്റെ വികസനം, പട്ടിത്താനം-മണർകാട് ബൈപ്പാസ്, ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് തുടങ്ങിയ പദ്ധതികളിൽ എല്ലാം തന്നെ പൂർത്തിയാക്കികൊണ്ടാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്. ഏറ്റുമാനൂരിൽ സിവിൽ സ്റ്റേഷൻ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. എം ജി യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ഏറ്റുമാനൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്‌സ് കോംപ്ലക്സിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.












