ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അറബ് -ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ഉച്ചകോടിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. മധ്യസ്ഥ രാജ്യത്തെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുന്ന നടപടിയെന്ന് നേതാക്കളുടെ സംയുക്ത പ്രസ്താവന.
ഇസ്രയേൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതും അതിൽ നടപടി ആവശ്യപ്പെടുന്നതുമാണ് അറബ് – ഇസ്ലാമിക ഉച്ചകോടി പാസാക്കിയ പ്രമേയം. ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇസ്രയേലുമായുള്ള സാമ്പത്തിക – നയതന്ത്ര ബന്ധങ്ങളിൽ അംഗരാഷ്ട്രങ്ങൾ പുനഃരാലോചന നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പലസ്തീൻ പ്രശ്നം മറച്ചുപിടിച്ചോ അവരുടെ അവകാശങ്ങൾ അവഗണിച്ചോ പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാകില്ല. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പലസ്തീൻ പ്രശ്നത്തിലെ ശാശ്വതമായ ഏക പോംവഴിയെന്നും പ്രമേയത്തില്‍ പറയുന്നു.













