തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില് വളരുവാനും, യേശുവിനു വേണ്ടി സഹനം അനുഭവിക്കുവാനുമുള്ള അപാരമായ ആഗ്രഹം അവളുടെ ഉള്ളില്‍ ജനിച്ചു.
വളരും തോറും ആത്മീയ കാര്യങ്ങളില്‍ താല്പര്യം ഏറിവന്ന റോസാ ഒമ്പതാം വയസ്സില്‍ പരിശുദ്ധ മാതാവിന്റെ ഒരു ദര്‍ശനത്താല്‍ കന്യാസ്ത്രീയാകുവാന്‍ തീരുമാനിച്ചു. അവളുടെ പിതാവിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും എവുപ്രാസ്യ നിരന്തരമായ പ്രാര്‍ത്ഥനകളും, ജപമാലകളും, ഉപവാസങ്ങളും തുടര്‍ന്നു കൊണ്ടിരിന്നു. റോസയുടെ ശക്തമായ പ്രാര്‍ത്ഥനയും ഇളയ സഹോദരിയുടെ പെട്ടെന്നുള്ള മരണവും അദ്ദേഹത്തിന്റെ മനസ്സ് മാറാന്‍ കാരണമായി. വാസ്തവത്തില്‍ അവളുടെ പിതാവ് തന്നെയാണ് കര്‍മ്മലീത്താ സഭയുടെ കൂനമ്മാവിലുള്ള മഠത്തില്‍ കൊണ്ട് പോയി ചേര്‍ത്തത്.
അനുദിനം വിവിധ രോഗങ്ങളാല്‍ അവള് സഹനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിന്നു. ഒരിക്കല്‍ ഒരു മാരകമായ രോഗത്തിന്റെ പിടിയിലായ അവളെ മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ തിരിച്ചയക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ തിരുകുടുംബത്തിന്റെ ഒരു ദര്‍ശനം വഴി അവള്‍ക്ക് അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിനാല്‍ അവളെ അവിടെ തുടരുവാന്‍ അനുവദിക്കുകയായിരുന്നു. 1887 -ല്‍ സ്ഥാപിതമായ തൃശൂര്‍ വികാരിയാത്തിന്റെ അധീനതയില്‍ ആയിരുന്ന കൂനമ്മാവ് കന്യകാമഠം 1896 ലെ രൂപതാ പുനര്‍വിഭജനത്തില്‍ (തൃശൂര്‍, എറണാകുളം, ചങ്ങനാശേരി), എറണാകുളം രൂപതയുടെ കീഴിലായി. 1897-ല്‍ അവള് പോസ്റ്റുലന്റ് ആകുകയും യേശുവിന്റെ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1898 ജനുവരി 10-ന് സന്യാസവസ്ത്രം സ്വീകരിച്ചു.
മാരകമായ രോഗങ്ങള്‍ക്കും, യാതനകള്‍ക്കും വിധേയയായിരുന്ന വിശുദ്ധ അപ്പോഴെല്ലാം പരിശുദ്ധ മാതാവിന്റെ സഹായം അവള്‍ക്ക് ശക്തി നല്കികൊണ്ടിരുന്നു. 1900 മെയ് 24-ന് തൃശ്ശൂര്‍ അതിരൂപതയില്‍ സെന്റ് മേരീസ് കന്യാസ്ത്രീ മഠം സ്ഥാപിതമായി. അതേദിവസം തന്നെ വിശുദ്ധ ഏവുപ്രാസ്യമ്മ അവളുടെ നിത്യവൃതം സ്വീകരിക്കുകയും ചെയ്തു. 1904 മുതല്‍ 1913 വരെ ഏവുപ്രാസ്യമ്മ അവിടത്തെ സന്യാസാര്‍ത്ഥികളെ പഠിപ്പിക്കുന്ന ചുമതല നിര്‍വഹിച്ചു പോന്നു. തന്റെ സഭയുടെ ഭാവി അംഗങ്ങളെ വിശുദ്ധ നല്ല രീതിയില്‍ രൂപാന്തരപ്പെടുത്തി. അവളുടെ വിനയവും, ഭക്തിയും, നന്മയും, അനുതാപവും, കാരുണ്യവും അവര്‍ക്ക് അനുകരണീയമായ മാതൃകയായിരുന്നു.
ഏകാന്തപരമായ ഒരു ജീവിതമായിരുന്നു സിസ്റ്റര്‍ ഏവുപ്രാസ്യാ ആഗ്രഹിച്ചിരുന്നതെങ്കിലും, ഒല്ലൂരിലെ സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ ആയി അവള് തിരഞ്ഞെടുക്കപ്പെട്ടു. 1913 മുതല്‍ 1916 വരെ വിശുദ്ധ തന്റെ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവന്നു.
തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29ന് ദൈവേഷ്ടത്തിനു കീഴടങ്ങികൊണ്ട് ദൈവസന്നിധിയിലേക്ക് യാത്രയായി. ഏവുപ്രാസ്യാമ്മയുടെ മാധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പ്രഥമമായത് ഒല്ലൂരിലെ അഞ്ചേരിയിലെ തോമസ് തരകന് എന്ന കാന്‍സര്‍ രോഗിയുടെ രോഗശാന്തിയാണ്.












