ന്യൂഡൽഹി: ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറത്തിൽ (ET World Leaders Forum 2026) പങ്കെടൂത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യ ലോകത്തിന് പ്രതീക്ഷയും വികസനവും നൽകുന്ന കേന്ദ്രമായി (Bright Spot of Growth and Hope) മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുണപരമായ ഭരണപരിഷ്കാരങ്ങളും (Governance Reforms) സുസ്ഥിരമായ നയങ്ങളുമാണ് ഇന്ത്യയുടെ ഈ മുന്നേറ്റത്തിന് ആധാരമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിലെ ‘ലൈസൻസ് രാജ്’ വ്യവസ്ഥയിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയെന്നും, സംരംഭങ്ങളെ നിയന്ത്രിക്കുന്നതിന് പകരം അവയ്ക്ക് പിന്തുണ നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ:
- പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI): ഉത്പാദനം കൂട്ടുന്ന സംരംഭങ്ങൾക്ക് മുൻകാലങ്ങളിൽ പിഴയും നോട്ടിസും നൽകിയിരുന്ന ‘പ്രൊഡക്ഷൻ ലിങ്ക്ഡ് പണിഷ്‌മെന്റ്’ രീതി മാറി, ഇന്ന് ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്’ (PLI) പദ്ധതികളാണ് രാജ്യം നടപ്പാക്കുന്നത്.
- നിയമപരിഷ്കരണവും ഈസ് ഓഫ് ലിവിംഗും: ജനങ്ങളുടെയും വ്യാപാരികളുടെയും ഭാരം കുറയ്ക്കാൻ ആയിരക്കണക്കിന് ആവശ്യമില്ലാത്ത നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കി. ‘അനുവദിച്ചാൽ മാത്രം ചെയ്യുക’ എന്നതിൽ നിന്ന് ‘വിലക്കാത്ത കാര്യങ്ങൾ ചെയ്യാം’ എന്ന തലത്തിലേക്ക് ഭരണം മാറി.
- വികസിത് ഭാരത് – സപ്ത ധാര: നിർമ്മാണം, സാങ്കേതികവിദ്യ, ഡിഫൻസ്, അഗ്രോ-ഫുഡ് പ്രോസസിംഗ്, ലോജിസ്റ്റിക്സ്, ഗ്രീൻ-ബ്ലൂ എക്കോണമി, സോഫ്റ്റ് പവർ എന്നീ ഏഴ് മേഖലകളൂന്നി (‘സപ്ത ധാര’) വികസിത ഭാരതത്തിലേക്കുള്ള പ്രയാണം തുടരുമെന്ന് മോദി വ്യക്തമാക്കി.
- ആഗോള സഹകരണം: സമ്പദ്‌വ്യവസ്ഥകളും വിഭവങ്ങളും ആയുധമാക്കപ്പെടുന്ന കാലഘട്ടത്തിൽ ‘ഒരൊറ്റ ഭൂമി, ഒരൊറ്റ കുടുംബം, ഒരൊറ്റ ഭാവി’ (One Earth, One Family, One Future) എന്ന കാഴ്ചപ്പാടോടെയാണ് ഇന്ത്യ മുന്നേറുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന ഐ.എം.എഫ് (IMF) വിലയിരുത്തലുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും വ്യവസായ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു.
















