കർണാടകയിൽ മന്ത്രിസഭ പുനഃസംഘടന എന്ന ആവശ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസിന്റെ കന്നി എംഎൽഎമാരുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ‘കന്നി എംഎൽഎമാർക്ക് മന്ത്രി സ്ഥാനമില്ലെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ നിർദേശമുണ്ടെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്.
മന്ത്രിസഭാ പുനസംഘടന ആവശ്യവുമായി കർണാടകയിൽ ഇത്തവണ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് എം.എൽ.എമാരില്‍ 38 പേർ പുതുമുഖങ്ങളാണ്. ഇവർ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. മന്ത്രിസഭ പുനഃസംഘടനയിൽ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
എന്നിവരുൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾക്കാണ് കത്ത് നൽകിയത്. 38 പുതുമുഖങ്ങളിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്നാണ് ഇവരുടെ ആവശ്യം. എംഎൽഎമാരുടെ ആവശ്യം സ്വാഭാവികമെന്നും ഹൈക്കമാൻഡ് നിർദ്ദേശമുള്ളതിനാൽ അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സിദ്ധരാമയ്യ അറിയിക്കുന്നത്.












