2025 ഒക്ടോബർ 13 തിങ്കൾ 1199 കന്നി 27
വാർത്തകൾ
🗞️👉 മുളക്കുളം ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്നു: പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തും
പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെൻറർ ആയി ഉയർത്തുവാൻ ദേശീയ ആരോഗ്യ മിഷ്യൻ രണ്ടുകോടി രൂപ അനുവദിച്ചു. ഇതിനുവേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. വാസുദേവൻ നായർ അറിയിച്ചു. നിലവിൽ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ രാവിലെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭ്യമായിട്ടുള്ളത്. എന്നാൽ ഫാമിലി ഹെൽത്ത് സെൻ്റർ ആയി ഉയർത്തിയാൽ ആവശ്യമെങ്കിൽ ഉച്ചക്ക് ശേഷവും ഒ.പി സേവനം നൽകുന്ന രീതിയിൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കും. ഇപ്പോൾ ആശുപത്രി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ മാറ്റിയശേഷമായിരിക്കും അവിടെ പുതിയ ആശുപത്രി നിർമ്മിക്കുക. ഇതിനായി പ്രവർത്തനങ്ങൾ പെരുവ പിറവം റോഡിൽ ബോയിസ് ഹൈസ്കൂളിന് എതിർ വശത്തുള്ള വിജി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റുവാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി നടപടി തുടങ്ങിയതായി പഞ്ചായത്തു പ്രസിഡൻ്റ് അറിയിച്ചു. എൻ. എച്ച്. ആർ.എം. ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. നിലവിലെ ആശുപത്രി മാറ്റി സ്ഥലം ക്രമീകരിച്ചു കൊടുത്താൽ ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥരോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ വാസുദേവൻ നായർ, വാർഡംഗം ശില്പദാസ്, ഡോ.മാമ്മൻ പി ചെറിയാൻ, എൻ.എച്. എം.എൻജിനീയർ ശ്രീ. സൂരജ് ബി., ഡോ.പ്രശാന്ത് എ. എം. എന്നിവരും ഉണ്ടായിരുന്നു
🗞️👉 ഭരണങ്ങാനം പാമ്പൂരാംപാറയുടെ സ്വന്തം പുത്രിയായി സി.പി.ഐ. മെമ്പർ അനുമോൾ മാത്യു
പാലാ: “അവരൊക്കെ ജയിച്ചാൽ അവരെ കാണാൻ 150 രൂപാ ഓട്ടോ കൂലി മുടക്കി പോകേണ്ടി വരും. നമ്മുടെ നാട്ടിലുള്ളവരെയല്ലേ വിജയിപ്പിക്കേണ്ടത്?” – ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ വാർഡിൽ മത്സരിക്കാൻ എത്തിയപ്പോൾ സി.പി.ഐ. മെമ്പർ അനുമോൾ മാത്യുവിന് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളിയായിരുന്നു ഈ ‘മണ്ണിന്റെ മക്കൾ’ വാദം. ഭരണങ്ങാനം പഞ്ചായത്തിലെ രണ്ടാം വാർഡായ ഉള്ളനാട്ടിൽ നിന്നും ആറ് കിലോ മീറ്റർ ദൂരം താണ്ടി പാമ്പൂരാംപാറയിൽ മത്സരിക്കാനെത്തിയപ്പോൾ എതിരാളികൾ ഇത് ശക്തമായ പ്രചാരണായുധമാക്കി.എന്നാൽ, തന്റെ ജനകീയ പ്രവർത്തനങ്ങളിലൂടെ ആറ് കിലോ മീറ്റർ ദൂരത്തെ വെറും ‘ആറ് സെക്കൻഡ്’ പോലെ അപ്രസക്തമാക്കാൻ അനുമോൾക്ക് കഴിഞ്ഞു. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടക്കുന്ന പാമ്പൂരാംപാറ പള്ളിയും, ഉള്ളനാട് ക്ഷേത്രവും, കന്യാസ്ത്രീ മഠങ്ങളും ഇഴചേർന്നു കിടക്കുന്ന ഈ വാർഡിൽ, പ്രവർത്തനം കൊണ്ട് അവർ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയങ്കരിയായി.
🗞️👉 തീർത്ഥാടന വിളംബര ജാഥ
വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ചു, ഡി സി എം എസ് രൂപത സമിതി യുടെ നേതൃത്വത്തിൽ, തീർത്ഥാടന പദയാത്ര ഒക്ടോബർ 16വ്യാഴാഴ്ച നടത്തുന്നു.
വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ, ദളിത് സഹോദരർക്കിടയിൽ അവരുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാൻ, തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. ആ യുഗ പ്രഭാവന്റെ ജീവിത സന്ദേശം, പൊതു സമൂഹത്തിലേയ്ക്ക് പകരുന്നതിന്റെ ഭാഗമായി, ഒക്ടോബർ 13,14 തീയതികളിൽ പാലാ രൂപതയുടെ എല്ലാ ഫൊറോനകളും കേന്ദ്രീകരിച്ചു തീർത്ഥാടന വിളംബര ജാഥ നടത്തുകയാണ്. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ജാഥ ഉദ്ഘാടനം ചെയ്യും. മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, രൂപത ഡയറക്ടർ, ഫാ. ജോസ് വടക്കേകുറ്റ്, അസി. ഡയറക്ടർ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഡി സി എം എസ് രൂപത പ്രസിഡൻറ് ബിനോയ് ജോൺ സെക്രട്ടറി ബിന്ദു ആൻ്റണി , മറ്റ് രൂപത സമിതി അംഗങ്ങളും,സോണൽ കമ്മറ്റി അംഗങ്ങളും ജാഥയ്ക്ക് നേതൃത്വം നൽകും.
🗞️👉 മാർ സെബാസ്റ്റ്യൻ വയലിൽ വോളി: പൈക ടീം ചാമ്പ്യന്മാർ
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കടനാട് ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. കൊല്ലപ്പള്ളി ഫ്ലഡ്ലൈറ്റ് വോളിമ്പോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിജി തമ്പി ഉദ്ഘാടനം ചെയ്തു.
🗞️👉 കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്: ഭിന്നശേഷിക്കാർക്കായി കലാസംഗമം നടത്തി
കടുത്തുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കലാസംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ശ്രൂതി ദാസ്, സ്കറിയ വര്‍ക്കി, സെലിനാമ്മ ജോര്‍ജ്, നയനാ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
🗞️👉 ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തിൽ ദുരൂഹത
കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ദുരൂഹതയുണ്ടെന്ന് റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ പൊലീസിലെ ചില ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചതായി സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അത് ആരാണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും എസ്.പി. അറിയിച്ചു. യു.ഡി.എഫ്. പ്രതിഷേധ പ്രകടനത്തിനിടെയാണ് എം.പിക്കെതിരെ അതിക്രമം ഉണ്ടായത്. എം.പിയെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചു എന്നാണ് ഗുരുതരമായ ആരോപണം. ഈ മർദ്ദനത്തിൽ ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിന് പൊട്ടൽ സംഭവിക്കുകയും, അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
🗞️👉 കടുത്തുരുത്തിയിലെ ഷീലയ്ക്ക് ഇനി ഒറ്റയ്ക്കല്ല: നിത്യസഹായകൻ ട്രസ്റ്റിന്റെ ‘അമ്മവീട്’ ആശ്രയമായി
കടുത്തുരുത്തി: ട്രെയിന്‍ തട്ടി ഗുരുതരമായ പരിക്കുകളോടെ കോട്ടയം
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഷീലയ്ക്കു ഇതു
രണ്ടാം ജന്മം. വെള്ളൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ താമസക്കാരിയായ
കോട്ടപ്പുറത്ത് ഷീല ( 51) ക്ക് ട്രെയിന്‍ തട്ടി ഗുരുതരമായി
പരിക്കേറ്റതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീലയുടെ വലതു കാല്
മുറിച്ചു മാറ്റി. ഇടതുകൈ വിരലുകള്‍ അപകടത്തില്‍ അറ്റുപോയി. തലയ്ക്കും
മാരകമായി മുറിവേറ്റു. മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായ ഷീലക്ക്
മുമ്പോട്ടുള്ള ജീവിതം ഏറെ പ്രയാസകരമായ സഹചര്യത്തിലാണ് നിത്യസഹായകന്
ട്രസ്റ്റിന്റെ അമ്മവീട് ഭവനിലേക്ക് ഷീലയെ ഏറ്റെടുക്കുന്നത്.
അറുനൂറ്റിമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ പാലിയേറ്റിവ് നഴ്സായ ആന്‍സ്
അറിയിച്ചതനുസരിച്ചു നിത്യസഹായകന് പ്രസിഡന്റ് അനില്‍ ജോസഫും തോമസ്
അഞ്ചമ്പിലും അമ്മവീട് സെക്രട്ടറി വി.കെ. സിന്ധുവും ചേര്‍ന്ന് ഷീലയെ
സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഷീലയുടെ നിസ്സഹായവസ്ഥ
ബോധ്യപ്പെട്ട ട്രസ്റ്റ് ഷീലയെ ഏറ്റെടുക്കുകയായിരുന്നു.












