2025 ജൂലൈ 24 വ്യാഴം 1199 കർക്കടകം 08
വാർത്തകൾ
🗞️👉 കാലം സാക്ഷി.. ചരിത്രം സാക്ഷി..; വിഎസ് ഇനി ഓര്‍മകളിലെ ചെന്താരകം
കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി. കനലെരിയും സമരപഥങ്ങളിലൂടെ കേരള ചരിത്രത്തിനൊപ്പം നടന്ന വിഎസിന് ചങ്ക് പിടഞ്ഞ് ചുരുട്ടി മുദ്രാവാക്യം വിളിച്ച് നാടിന്റെ യാത്രാമൊഴി. ചങ്കുപൊട്ടി പിഞ്ചുകുഞ്ഞുങ്ങളടക്കം വിളിച്ച മുദ്രാവാക്യങ്ങള്‍ പോലെ ഇനി അവരിലോരോരുത്തരിലൂടെയും വിഎസ് ജീവിക്കും.
🗞️👉 കോഴിക്കോട്–കുറ്റ്യാടി റൂട്ടിലെ ബസ് തടയൽ സമരം ഒത്തുതീർപ്പായി
കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നടത്തിയ ബസ് തടയൽ സമരം ഒത്തുതീർപ്പായി. നാളെ മുതൽ ബസുകൾ സർവീസ് നടത്തും. വടകര ആർ.ടി.ഒ., പേരാമ്പ്ര ഡിവൈ.എസ്.പി., പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.
🗞️👉 ‘വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ സൃഷ്ടി, അടിമകളെപ്പോലെ ജീവിച്ചവരെ മനുഷ്യരാക്കി’; എം.എ. ബേബി
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് നേതാക്കൾ. ജീവിതം മുഴുവൻ ഒരു പോരാട്ടമാക്കി മാറ്റിയ മനുഷ്യനാണ് വിഎസ് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞു. ചെങ്കൊടി പ്രസ്ഥാനത്തിന്റെ കൊടിക്കീഴിൽ നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണെന്ന് ഇത്തരത്തിലുള്ളൊരു വിഎസ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിഎസിന്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ വലിയ ചുടുകാടിൽ നടന്ന അനുസ്മരണ യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനായി.
🗞️👉 കേരള സർവകലാശാല രജിസ്ട്രാർക്കെതിരെ പ്രതികാര നടപടി
കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ വിസി മോഹനൻ കുന്നുമ്മൽ കടുത്ത നടപടികൾ സ്വീകരിച്ചു.സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് നിർദേശം നൽകി. സർക്കാർ കാര്യങ്ങൾ ഒത്തുതീർക്കാൻ ശ്രമിക്കുമ്പോഴാണ് വിസി വിട്ടുവീഴ്ച കൂടാതെ ഈ നടപടി സ്വീകരിച്ചത്.നേരത്തെ രജിസ്ട്രാറിന്റെ ഓഫീസ് അടയ്ക്കാനും കാർ ഗാരേജിൽ ഇടാനും വിസി ഉത്തരവിട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയില്ല.
🗞️👉 നൊമ്പരമായി വിപഞ്ചിക; മൃതദേഹം സംസ്‌കരിച്ചു
ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സഹോദരന്‍ വിനോദ് മണിയന്‍ ചിതയ്ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്‍ പൊതുദര്‍ശനം നടന്നിരുന്നു.
🗞️👉 ബെംഗളൂരുവിൽ ബസ് സ്റ്റാൻ്റിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
ബെംഗളൂരുവിൽ ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ആറ് ജെലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പൊലീസ് കണ്ടെത്തിയത്. ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് സമീപം കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. ഇതിൽ ജെലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വേർതിരിച്ചാണ് സൂക്ഷിച്ചിരുന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവികളടക്കം പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
🗞️👉 ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ജെഡിയു
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജെഡിയു. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ലെന്ന് ജെഡിയു എംപി ഗിരിധരി യാദവ്. കമ്മീഷന് ബീഹാറിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ല എന്നും കുറ്റപ്പെടുത്തല്‍. അതിനിടെ പാര്‍ലിമെന്റ് വര്‍ഷക്കാല സമ്മേളനത്തില്‍ ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യില്ല എന്നും വിവരം.













