2025 ജൂലൈ 08 ചൊവ്വ 1199 മിഥുനം 24
വാർത്തകൾ
🗞️👉 കുറവിലങ്ങാട് ദേവമാതാ ക്യാമ്പസിൽ അപൂർവ്വയിനം ചിലന്തിയെ കണ്ടെത്തി.
കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയസംഘം അപൂർവ്വയിനം ചിലന്തിയെ കണ്ടെത്തി. മഞ്ഞ നിറത്തോടുകൂടിയതും ചക്രത്തിന്റെ ആകൃതിയിൽ വലനെയ്യുന്നതുമായ അർജിയോപ്പേ വെർസികളറിന്റെ സാന്നിധ്യമാണ് ഇവർ തിരിച്ചറിഞ്ഞത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഈ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ജന്തുശാസ്ത്രവിദ്യാർഥികൾ തങ്ങളുടെ ബിരുദ പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ക്യാമ്പസിന്റെ പരിചിതമായ ചുറ്റുപരിസരങ്ങൾ പോലും അപൂർവ്വമായ ജീവിവൈവിധ്യങ്ങളുടെ സാന്നിധ്യത്താൽ സമ്പന്നമാണ് എന്ന തിരിച്ചറിവ് പകരുന്നതായി ഈ അതുല്യനേട്ടം. അസോസിയേറ്റ് പ്രൊഫസർ ഡോ. സുനിൽ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്.
🗞️👉 വാറ്റു ചാരായവും കോടയുമായി യുവാക്കളെ പിടികൂടി
കടുത്തുരുത്തി: വെള്ളൂര്‍ ഇറുമ്പയം ഭാഗത്തുനിന്നുമാണ് 2.6 ലിറ്റര്‍ വാറ്റുചാരായവും 85 ലിറ്റര്‍ കോടയും വാറ്റു ഉപകരണങ്ങളുമായി യുവാക്കളെ കടുത്തുരുത്തി എക്‌സൈസ് ംസഘം പിടികൂടിയത്. വെള്ളൂര്‍ ഇരുമ്പയം ഭാഗത്ത് ചെമ്മാടിയില്‍ വീട്ടില്‍ സി.ആര്‍. ജീവരാജ് (24), തോന്നല്ലൂര്‍ സ്രാങ്കുഴയില്‍ എസ്.എ. സിജിമോന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
🗞️👉 പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി അസംഘടിത തൊഴിലാളികളുടെ സംഗമം
പ്ലാറ്റിനം ജൂബിലി വർഷത്തിൽ അസംഘടിത തൊഴിലാളികൾക്ക് താങ്ങും തണലുമായി പാലാ രൂപത. പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് നടന്ന അസംഘടിത തൊഴിലാളികളുടെ പ്രാതിനിധ്യ സ്വഭാവത്തോടെയുള്ള സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ 75 അസംഘടിത തൊഴിലാളി പ്രാതിനിധികൾ പങ്കെടുത്തു. കേരള ലേബർ മൂവ്‌മെന്റിന്റെ (KLM) പ്രവർത്തനങ്ങളെ ശ്ലാഘിച്ച മാർ കല്ലറങ്ങാട്ട്, കൂടുതൽ അസംഘടിത തൊഴിലാളികളെ മുന്നേറ്റത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു. അസംഘടിതരായി നിൽക്കുമ്പോൾ നാം ബാലഹീനരാണെന്നും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ടെങ്കിലും, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമാണെന്നും പിതാവ് ഓർമ്മിപ്പിച്ചു. KLM ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്നുചെരിവുപുറയിടം ആമുഖ സന്ദേശം നല്കി. രൂപത പുരുഷ വിഭാഗം പ്രസിഡറ്റ് ജോയികുട്ടി മാനുവൽ വനിതാ വിഭാഗം പ്രസിഡറ്റ് സ്വപ്ന ജോർജ്ജ്, ഡെയ്സി ജിബു, എൽസിറ്റ് സാബു, ഡോണ മരിയ പോൾ എന്നിവർ നേതൃത്വം നല്കി
🗞️👉 നവമിയെയും അലീനയെയും ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ
കോട്ടയം: നവമിക്കും അലീനയ്ക്കും ചികിത്സയടക്കം സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന്
സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിനേയും അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേൽപോത്ത്കുന്നേൽ ഡി. ബിന്ദുവിന്റെ മകൾ നവമിയെയും ആശുപത്രിയിലെത്തി സന്ദർശിക്കുകയായിരുന്നു മന്ത്രി. നവമിയുടെ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് ബിന്ദു അപകടത്തിൽപ്പെട്ടത്. പത്താംവാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു അലീന. ഇരുവരുടെയും ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.
🗞️👉 പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു
പാറയിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ച, പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉൾപ്പെടെ പരിശോധിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് ജില്ലാ കലക്ടർ നിർദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാൽ ക്വാറിയിലെ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു.
🗞️👉 ‘ഇന്ത്യയുടെ സഹകരണത്തിന് നന്ദി’; തിരുവനന്തപുരത്ത് കുടുങ്ങിയ യുകെ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ
യുകെ യുദ്ധവിമാനം F35 B യുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ. ഇന്ത്യന്‍ അധികൃതരുടെ സഹകരണങ്ങള്‍ക്ക് നന്ദിയെന്നും യുകെ അറിയിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവാണ് ഇകാര്യം അറിയിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മാസത്തോളം തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് റോയല്‍ നേവി യുദ്ധവിമാനമായ F-35B നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. തകരാര്‍ പരിഹരിക്കുന്നതിനായി എഞ്ചിനീയര്‍മാരുടെ വിദഗ്ധ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവ് എക്‌സിലൂടെ അറിയിച്ചു.













