2025 മെയ് 28 ബുധൻ 1199 ഇടവം 13
വാർത്തകൾ
🗞️👉 പാലാ ടൗൺ കുരിശുപള്ളിയുടെ വെഞ്ചരിപ്പ് മെയ് 31ന്
പാലാ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൂർവ്വ പ്രൗഢി തിരികെ പിടിച്ച പാലാ ടൗൺ കുരിശുപള്ളിയുടെ വെഞ്ചരിപ്പ് മെയ് 31ന് നടക്കും. കുരിശുപള്ളി നിർമ്മിച്ച് 50 വർഷത്തോളമാകുന്ന വേളയിലാണ് പാലായുടെ സ്വകാര്യ അഹങ്കാരവും അംബരചുംബിയുമായ കുരിശുപള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. പായൽ കഴുകി കല്ലിൻറെ ഭംഗി തിരിച്ചു കൊണ്ടുവരികയും ചോർച്ച പരിഹരിക്കുകയും ചെയ്തു. ജനലുകളുടെയും മറ്റും കേടുപാടുകൾ പോക്കുകയും, മിന്നൽ രക്ഷാചാലകം കൂടുതൽ ശക്തിമത്താക്കുകയും, ഇലക്ട്രിക്കൽ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്തു. ജനാലകളും മറ്റും സ്റ്റെയ്ൻസ്സ് ഗ്ലാസ് പിടിപ്പിക്കുകയും രാത്രകാഴ്ച മനോഹരമാക്കാൻ പ്രൊജക്ഷൻ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തതോടെ പൂർവ്വാധികം പ്രൗഢിയിലാണ് കുരിശുപള്ളി ഇപ്പോൾ.65 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് കുരിശുപള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
🗞️👉 മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇടുക്കിയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
🗞️👉 അട്ടപ്പാടിയിലെ നിരവധി മേഖലകൾ അഞ്ച് ദിവസമായി ഇരുട്ടിൽ
പാലക്കാട് അട്ടപ്പാടിയിൽ വിവിധ മേഖലകൾ ഇരുട്ടിൽ. കൽക്കണ്ടി, കള്ളമല, ചിണ്ടക്കി, മുണ്ടൻപാറ പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ചുദിവസമായി വൈദ്യുതിയില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോണിൽ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. പാലക്കാട് നഗരത്തിലും അട്ടപ്പാടിയുടെ വിവിധ മേഖലകളിളും ശക്തമായ മഴ പെയ്യുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് 110 കെവി ലൈനിൽ മരം വീണതിനെ തുടർന്ന് അട്ടപ്പാടി മുഴുവൻ ഇരുട്ടിലായിരുന്നു. പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു. എന്നാൽ കെ.എസ്.ഇ.ബി ഓഫീസിന് ചുറ്റുമുള്ള ചില മേഖലകളിൽ മാത്രമാണ് വൈദ്യുതി പുനഃസ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.
🗞️👉 കണ്ണൂര്‍ ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂര്‍ പാല്‍ച്ചുരം- ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചില്‍. ചെകുത്താന്‍ തോടിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിലെ കല്ലും മണ്ണും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കണ്ണൂര്‍-വയനാട് പാതയാണ് പാല്‍ച്ചുരം. റോഡിലാകെ വലിയ കല്ലുകള്‍ കൂമ്പാരമായി വീണ് കിടക്കുകയാണ്. മണ്ണിടിച്ചില്‍ സമയത്ത് ആ വഴി വാഹനങ്ങളൊന്നും വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ജെസിബി എത്തിച്ച് കല്ലുകള്‍ നീക്കം ചെയ്ത് വരികയാണ്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഉച്ച മുതല്‍ ശക്തമായ മഴ പെയ്തിരുന്നു.
🗞️👉 ഖത്തറിൽ ഉച്ചവിശ്രമ നിയമം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
ചൂട് ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള ഉച്ചവിശ്രമ നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും. കൊടുംചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് തൊഴിൽ മന്ത്രാലയം രാജ്യത്ത് ഉച്ചവിശ്രമം നിയമം നടപ്പിലാക്കുന്നത്.ജൂൺ 1 മുതൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3:30 നും ഇടയിൽ പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കണമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറിയിച്ചു.
🗞️👉 അധ്യാപകർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ശിൽപ്പശാല നടത്തി
പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ച് അധ്യാപകർക്കായി കുട്ടികളുടെ വളർച്ചയിലും പെരുമാറ്റത്തിലും കാണപ്പെടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ചു കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ പീടിയാട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ.അനിറ്റ ആൻ സൈമൺ, ചൈൽഡ് ഡവലപ്മെന്റ് സെന്റർ സീനിയർ കൺസൾട്ടന്റ് ഡോ.തോമസ് ഏബ്രഹാം, റെമഡിയൽ തെറാപ്പിസ്റ്റ് ലയമോൾ മാത്യു, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിനി എൽസ ജോസഫ് എന്നിവർ പ്രസംഗിച്ചു.
🗞️👉 മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്ന സംഭവം: കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
ഹരിയാനയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഹരിയാനയിലെ ലുഹാരി ഗ്രാമത്തില്‍ വച്ച് ധര്‍മ്മേന്ദ്ര സിങ് എന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് കേസ്. മെയ് 18നാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മാധ്യമപ്രവര്‍ത്തകനായ ധര്‍മ്മേന്ദ്ര സായാഹ്ന നടത്തത്തിനിറങ്ങിയപ്പോള്‍ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
🗞️👉 നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ യു.ഡി.എഫ്
ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലമ്പൂരിലെത്തി. ഇന്ന് വൈകിട്ട് നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ വി.ഡി. സതീശൻ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാകുന്നത് വരെ അദ്ദേഹം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. യുഡിഎഫ് പ്രചാരണത്തിന് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സംസ്ഥാന നേതാക്കളും അടുത്ത ദിവസങ്ങളിലായി നിലമ്പൂരിൽ എത്തും.
🗞️👉 ആരാധകര്‍ക്കിടയിലേക്ക് ജഴ്‌സികള്‍ എറിഞ്ഞ് നല്‍കി പ്രീതി സിന്റ
ഐപിഎല്‍ 2025-ല്‍ ജയ്പൂരില്‍ തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്‌സ് ഏഴ് വിക്കറ്റ് വിജയം നേടിയതിന് പിന്നാലെ അതിരില്ലാത്ത സന്തോഷത്തില്‍ ടീമിന്റെ സഹ ഉടമ കൂടിയായ പ്രീതി സിന്റ. മത്സരം അവസാനിച്ചപ്പോള്‍ സ്റ്റാന്റില്‍ നിന്നിറങ്ങിയ നടി സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടീം ആരാധകരുടെ ആവേശത്തിനൊപ്പം ചേര്‍ന്നു. ആരാധകര്‍ക്കിടയിലേക്ക് ടീമിന്റെ ജഴ്‌സികള്‍ ഒന്നിന് പിറകെ ഒന്നായി എറിഞ്ഞു കൊണ്ടാണ് പ്രീതി ശ്രദ്ധ പിടിച്ചുപറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് നടുവിലാണ് നടി നില്‍ക്കുന്നത്.
🗞️👉 ‘കോടതി ഫീസ് പരിഷ്‌കരിച്ചത് ഗവേഷണത്തിനും വിശകലനത്തിനും ശേഷം’; ഹൈക്കോടതിയിൽ ന്യായീകരണവുമായി സർക്കാർ
കോടതി ഫീസ് വർധനയിൽ ന്യായീകരണവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഗവേഷണത്തിനും വിശകലനത്തിനും ശേഷമാണ് കോടതി ഫീസ് പരിഷ്കരണം നടത്തിയത് എന്നാണ് സർക്കാരിന്റെ വാദം.വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വർധിപ്പിച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.













