മണിപ്പൂരിലെ നൊനെ ജില്ലയിലുണ്ടായ രൂക്ഷമായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോൺമെയ് എന്നയാളാണ് കൊല്ലപ്പെട്ടത്. സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ (ZUF) ഉപവിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കമങ് ലുങ്പാൻ ഏരിയയിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് സ്വാധീനം ഉറപ്പിക്കുന്നതിനെ ചൊല്ലിയുള്ള ദീർഘകാല തർക്കങ്ങളാണ് പെട്ടെന്ന് വലിയ സംഘർഷത്തിലേക്ക് നയിച്ചത്.
പരിക്കേറ്റ ആറുപേരിൽ ഗുരുതര പരിക്കുകളോടെ അഞ്ചു പേരെ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (JNIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ ഗുരുതരമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പോലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ ശക്തമാക്കി. മണിപ്പൂരിൽ നിലനിൽക്കുന്ന പൊതുവായ സംഘർഷങ്ങൾക്ക് പുറമേ, സായുധ ഗ്രൂപ്പുകൾക്കുള്ളിലെ ആഭ്യന്തര ഏറ്റുമുട്ടലുകൾ കൂടി വർദ്ധിക്കുന്നത് മലയോര മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

















