തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ മലയാളി മനസ്സുകളിൽ നന്മയും സമത്വവും നിറച്ച് ഇന്ന് തിരുവോണം. കാർഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം, ജാതിമത ചിന്തകൾക്കതീതമായ ഒത്തൊരുമയുടെയും വിശ്വമാനവികതയുടെയും സന്ദേശമാണ് ഓരോ മലയാളിക്കും പകരുന്നത്.
പഞ്ഞക്കർക്കിടകം മാറി ചിങ്ങവെയിലിന്റെ പ്രഭയിൽ പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലാണ് നന്മയുടെ പ്രതീകമായ മാവേലി മന്നനെ നാട് വരവേൽക്കുന്നത്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും വടംവലിയും ഓണത്തല്ലുമൊക്കെയായി നാടും നഗരവും ആഘോഷ ലഹരിയിലാണ്. പൂക്കളങ്ങളിൽ സാധാരണക്കാരനായ തുമ്പപ്പൂവിന് നൽകുന്ന പ്രാധാന്യം, എളിയവരെയും സാധാരണക്കാരെയും ചേർത്തുപിടിക്കണമെന്ന വലിയ രാഷ്ട്രീയ-സാമൂഹിക സന്ദേശമാണ് നൽകുന്നത്.
ഉള്ളവർ ഇല്ലാത്തവർക്ക് നൽകിയും കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായുമാണ് മലയാളി ഓണത്തെ സ്നേഹസദ്യയാക്കി മാറ്റുന്നത്. കള്ളവും ചതിയും എള്ളോളവുമില്ലാത്ത ഒരു നല്ല നാളെയുടെ സ്മരണ പുതുക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് പൊന്നോണം ആഘോഷിക്കുകയാണ്.

















