ഓണത്തിന് പൂക്കളമൊരുക്കാൻ ഇനി പൂക്കൾ തേടി അലയേണ്ടതില്ല.ഏറ്റുമാനൂർ പേരൂർ കണ്ടൻചിറയിൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. പത്ത് സെന്റോളം വരുന്ന സ്ഥലത്ത് മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കാണാൻ തന്നെ മനോഹരമായ കാഴ്ചയാണ്.
ഏറ്റുമാനൂർ കൃഷിഭവനിൽ നിന്ന് വാങ്ങിയ ആയിരം ചെണ്ടുമല്ലി തൈകളാണ് ഇവർ നടീലിനായി ഉപയോഗിച്ചത്. കാനാട്ട് തുണ്ടത്തിൽ കെ.പി. തോമസ് സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്തായിരുന്നു കൃഷി. പൂർണ്ണമായും ജൈവവളങ്ങളായ ചാണകം, പിണ്ണാക്ക്, എല്ലുപൊടി എന്നിവ മാത്രം ഉപയോഗിച്ചാണ് പൂക്കൾ വിളയിച്ചെടുത്തത്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഏറ്റുമാനൂർ കൃഷി ഓഫീസർ ജസ്ന ജോയിയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തൈകൾ നട്ടത്. തുടർന്ന് വിളവെടുപ്പ് മഹോത്സവം വാർഡ് കൗൺസിലർ അമ്പിളി ഉദ്ഘാടനം ചെയ്തു. വിഷരഹിതവും ശുദ്ധവുമായ പൂക്കൾ വളരെ കുറഞ്ഞ വിലയ്ക്കാണ് സൊസൈറ്റി ജനങ്ങൾക്ക് നൽകുന്നത്. അതിനാൽ തന്നെ ഓണത്തിന് മുന്നോടിയായി പൂക്കൾ വാങ്ങാൻ നിരവധിയാളുകളാണ് ദിവസവും ഇവിടെയെത്തുന്നത്.
2015-ൽ പ്രവർത്തനം ആരംഭിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവീസ്, പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായം തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. പ്രസിഡന്റ് കുര്യാക്കോസ് പി എം , സെക്രട്ടറി രഘുനാഥൻ കെ എസ്, എന്നിവർ നേതൃത്വം നൽകുന്നു. ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ 50 അംഗങ്ങളാണ് ഉള്ളത്.

















