എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ഛത്തീസ്ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ
വിധി പുറപ്പെടുവിച്ചത്. വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കുമാണ് നിർദേശം. കാർ മാറ്റി നൽകിയില്ലെങ്കിൽ 20.50 ലക്ഷം രൂപ തിരികെ നൽകണം.മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും. കോടതി ചെലവുകൾക്ക് പതിനായിരം രൂപയും നൽകാൻ നിർദ്ദേശം നൽകി. 45 ദിവസത്തിനകം തുക നൽകണം. റായ്പൂരിലെ ഡോ. പ്രേംരാജ്
ദേവ്‌തയെന്നയാളാണ് പരാതി നൽകിയത്. ഇ-20 പെട്രോളുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന ആദ്യത്തെ സുപ്രധാന വിധിയാണിത്. ഇ20 പെട്രോൾ ഉപയോഗിച്ചത് കാരണം വാഹനത്തിന് തുടർച്ചയായ എൻജിൻ തകരാറുകളും ഇന്ധനക്ഷമതയിൽ കുറവും ഉണ്ടായെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.















