ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോൺകാല്ലി എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ ജനനം 1881 നവംബർ 25-ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു. പാട്ടവ്യവസ്ഥയിൽ കൃഷി ചെയ്തു ജീവിച്ചിരുന്ന 14 അംഗങ്ങളുള്ള ഒരു കർഷക കുടുംബത്തിലെ നാലാമനായിരുന്നു അദ്ദേഹം. അവിവാഹിതനായിരുന്ന മൂത്ത അമ്മാവൻ സവേരിയോ ആയിരുന്നു കുടുംബത്തിന് മേൽനോട്ടം വഹിച്ചിരുന്നത്. ഏയ്‌ഞ്ചലോയുടെ തലതൊട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും അദ്ദേഹമായിരുന്നു.
ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലും ഫാ. ഫ്രാൻസെസ്കോ റെബൂസ്സിനിയുടെ കീഴിലെ ഇടവക ജീവിതത്തിലും വളർന്ന ഏയ്‌ഞ്ചലോയ്ക്ക് ശക്തമായ വിശ്വാസ പരിശീലനം ലഭിച്ചു. 1892-ൽ ബെർഗാമൊ സെമിനാരിയിൽ ചേർന്ന അദ്ദേഹം ആത്മീയ കുറിപ്പുകൾ എഴുതുന്ന പതിവ് ആരംഭിച്ചു. ഇത് മരണം വരെ തുടർന്നു. ഈ കുറിപ്പുകൾ കൂട്ടിച്ചേർത്താണ് പിന്നീട് ‘ഒരു ആത്മാവിന്റെ കുറിപ്പുകൾ’ എന്ന ലേഖന രൂപത്തിലാക്കിയത്. 1896-ൽ സെമിനാരിയുടെ ആത്മീയ ഡയറക്ടറുടെ നിർദ്ദേശപ്രകാരം അദ്ദേഹം സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു.
1901 മുതൽ 1905 വരെ റോമൻ പൊന്തിഫിക്കൽ സെമിനാരിയിൽ പഠിച്ച ഏയ്‌ഞ്ചലോ, 1904 ഓഗസ്റ്റ് 10-ന് റോമിലെ മോണ്ടെ സാന്റോ സാന്താ മരിയ പള്ളിയിൽ പൗരോഹിത്യം സ്വീകരിച്ചു. 1905-ൽ ബെർഗാമൊയിലെ പുതിയ മെത്രാൻ ഗിയാകൊമോ മരിയ റാഡിനി ടെടെസ്ചിയുടെ സെക്രട്ടറിയായി അദ്ദേഹം നിയമിതനായി.
1915-ൽ ഇറ്റലി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ സൈന്യത്തിലെ മെഡിക്കൽ കോർപ്പിൽ സർജന്റായും പിന്നീട് മുറിവേറ്റ സൈനികർക്കുള്ള സൈനിക പാതിരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. യുദ്ധാനന്തരം യുവാക്കളുടെ ആത്മീയ ആവശ്യങ്ങൾക്കായി അദ്ദേഹം ഒരു വിദ്യാർത്ഥി ഭവനം (Student House) സ്ഥാപിച്ചു. 1919-ൽ സെമിനാരിയിലെ ആത്മീയ ഡയറക്ടർ ആയെങ്കിലും 1921-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിക്കുകയും വിശ്വാസ പ്രചാരണ സമിതിയുടെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.
1925-ൽ പിയൂസ് പതിനൊന്നാമൻ മാർപാപ്പ അദ്ദേഹത്തെ ബൾഗേറിയയിലെ ‘അപ്പസ്തോലിക് വിസിറ്റർ’ ആയി നിർദ്ദേശിക്കുകയും അരിയോപോളിസ് രൂപതയുടെ ‘എപ്പിസ്കോപ്പേറ്റ്’ ആയി ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ അപ്പസ്തോലിക സന്ദേശമായ ‘അനുസരണയും സമാധാനവും’ (Oboedientia et Pax) അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ മുഖമുദ്രയായി. 1925 മാർച്ച് 19-ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹം 1935 വരെ ബൾഗേറിയയിൽ അപ്പോസ്തോലിക പ്രതിനിധിയായി തുടർന്നു. ഇക്കാലയളവിൽ ക്രിസ്ത്യൻ സമൂഹങ്ങൾ സന്ദർശിക്കുകയും മറ്റ് ക്രിസ്ത്യൻ സമൂഹങ്ങളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തു.
1935-ൽ തുർക്കിയിലെയും ഗ്രീസിലെയും അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കപ്പെട്ട അദ്ദേഹം കത്തോലിക്കർക്കിടയിൽ തീവ്രമായ പ്രവർത്തനങ്ങൾ നടത്തുകയും ഓർത്തഡോക്സ് സഭയുമായും ഇസ്ലാമിക ലോകവുമായും ബഹുമാനത്തോടെയുള്ള ബന്ധവും സംഭാഷണരീതിയും വളർത്തിയെടുക്കുകയും ചെയ്തു. 1944 ഡിസംബറിൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ഫ്രാൻസിലെ തൻ്റെ സ്ഥാനപതിയായി നിയമിച്ചു.
പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ നിര്യാണത്തിനു ശേഷം, 1958 ഒക്ടോബർ 28-ന് അദ്ദേഹം ജോൺ ഇരുപത്തിമൂന്നാമൻ എന്ന നാമധേയത്തോടെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ പാപ്പാ ജീവിതം ലോകത്തിന് സൗമ്യനും ഊർജ്ജസ്വലനുമായ ഒരു നല്ല ഇടയനെ സമ്മാനിച്ചു. തടവുകാരെയും രോഗികളെയും സന്ദർശിക്കുക വഴി കാരുണ്യത്തിന്റെ ക്രിസ്തീയ മാതൃക അദ്ദേഹം ലോകത്തിന് തുറന്നുനൽകി.
‘അമ്മയും അധ്യാപികയും’ (Mater et Magistra) എന്ന തലക്കെട്ടിൽ ക്രിസ്തുമതവും സാമൂഹ്യ പുരോഗതിയും എന്ന വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇടയലേഖനം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. റോമൻ സിനഡ് വിളിച്ചു കൂട്ടുകയും, തിരുസഭാ ചട്ടങ്ങൾ നവീകരിക്കുന്നതിനായി ഒരു സമിതിയെ നിയമിക്കുകയും, ചരിത്രപ്രധാനമായ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചു കൂട്ടുകയും ചെയ്തത് അദ്ദേഹത്തിൻ്റെ പ്രധാന സംഭാവനകളാണ്. ദൈവത്തിൻ്റെ നന്മ ദർശിച്ച വിശ്വാസികൾ അദ്ദേഹത്തെ ‘നല്ല പാപ്പാ’ എന്ന് സ്നേഹത്തോടെ വിളിച്ചു. ക്രിസ്തുവിൽ അഗാധമായ വിശ്വാസമുണ്ടായിരുന്ന ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ 1963 ജൂൺ 3-ന് കർത്താവിൽ നിദ്ര പ്രാപിച്ചു.












