2025 ജൂലൈ 19 ശനി 1199 കർക്കടകം 03
വാർത്തകൾ
🗞️👉 കൊച്ചിയിൽ കൊടുംക്രൂരത; അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു
കൊച്ചി വടുതലയിൽ കൊടുംക്രൂരത. അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാൾ തൂങ്ങി മരിച്ചു. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു.
🗞️👉 ബൈക്കില്‍ കേബിള്‍ കുരുങ്ങി യുവാവ് വീണു
കൊച്ചിയില്‍ കേബിളില്‍ കുരുങ്ങി നിലത്തുവീണ് ബൈക്ക് യാത്രക്കാരന് പരുക്ക്. കടവന്ത്ര-ചെലവന്നൂര്‍ റോഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ കഴുത്തിനാണ് പരുക്കേറ്റത്. ചെലവന്നൂര്‍ പാലത്തിനടുത്താണ് അപകടമുണ്ടായത്. വഴിയില്‍ കിടന്ന കേബിള്‍ യുവാവിന്റെ ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങുകയും യുവാവ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീഴുകയുമായിരുന്നു. മുന്‍പും കൊച്ചിയില്‍ ഇരുചക്രവാഹനങ്ങളില്‍ കേബിളുകള്‍ കുരുങ്ങി അപകടമുണ്ടായിട്ടുണ്ട്. വിഷയത്തില്‍ കോടതി ഉള്‍പ്പെടെ ഇടപെട്ടിരുന്നു.
🗞️👉 ട്രെയിനിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്
ട്രെിയിൻ യാത്രക്കിടെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. രണ്ടുപേർക്ക് പരുക്കേറ്റു. മംഗളൂരു- പുതുച്ചേരി ട്രെയിനിലാണ് ആക്രമണം നടന്നത്. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം വച്ചാണ് യുവാവ് കത്തി വീശിയത്. യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30ഓടെയാണ് സംഭവം. യുവാവിന്റെ പരാക്രമത്തെ തുടർന്ന് യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നു.
🗞️👉 കേരള സര്‍വകലാശാല വിഷയത്തില്‍ മന്ത്രി ആര്‍ ബിന്ദു
കേരള സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിന് കളം ഒരുങ്ങുന്നു. എത്രയും പെട്ടെന്ന് സിന്‍ഡിക്കേറ്റ് വിളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ വിശാല താത്പര്യത്തെ മുന്‍നിര്‍ത്തി സമാധാനപരമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സമവായം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ക്കും പ്രയാസമില്ലാത്ത വിധത്തില്‍ പ്രശ്‌നം പരിഹരിക്കുമെന്നും കേരള സര്‍വകലാശാലയില്‍ സമാധാനം പുലരാന്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
🗞️👉 സർവകലാശാല വിഷയത്തിൽ ; മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തും
സർവകലാശാല വിഷയത്തിൽ സമവായത്തിലെത്താൻ സർക്കാരും ഗവർണറും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും ഗവർണറും കേരളത്തിൽ തിരിച്ചെത്തിയ ശേഷമാകും കൂടിക്കാഴ്ച. മുഖ്യമന്ത്രി ഇന്ന് രാത്രിയും ഗവർണർ നാളെ രാത്രിയോടെയും കേരളത്തിലെത്തും. സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാരിന് തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സമവായനീക്കം.
🗞️👉 വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ
കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് തലത്തിൽ അന്വേഷണം നടക്കുന്നെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സംഭവത്തിൽ തദ്ദേശ സ്ഥാപനത്തിന്റെ പങ്കും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
🗞️👉 വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; തേവലക്കര സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. എസ് സുജയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജരാണ് ഉത്തരവ് ഇറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു.
🗞️👉 മഴ മുന്നറിയിപ്പ് പുതുക്കി; റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും മഴ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടുണ്ട്.
🗞️👉 നിപ്പ: സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്.മലപ്പുറത്ത് 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.