പാലാ: ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ (SJCET) ‘സ്പിൽ ദി കോഫി’ (Spill the Coffee) സംവാദം. കോളേജിലെ ഐ.ഇ.ഡി.സിയുടെ (IEDC) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ‘ബൈ മീ എ കോഫി’യുടെ (Buy Me a Coffee) സ്ഥാപകരായ ജിജോ സണ്ണി, അലീഷാ ജോൺ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.
സംരംഭകത്വ യാത്രയിലെ തുടക്കകാല അനുഭവങ്ങളും വെല്ലുവിളികളും ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന വഴികളും ഇരുവരും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യവും ഉൽപ്പന്ന വികസനത്തിൽ വരുത്തേണ്ട നിരന്തരമായ മാറ്റങ്ങളും പരീക്ഷണങ്ങളും സംവാദത്തിൽ ചർച്ചയായി. കേവലം ഒരു ആശയം കണ്ടെത്തുന്നതിൽ മാത്രമല്ല, അത് ആളുകൾക്ക് ആവശ്യമുള്ള ഒന്നാക്കി മാറ്റുന്നതിലും ഉപയോക്താക്കളിൽ നിന്ന് നിരന്തരം പഠിച്ച് മെച്ചപ്പെടുത്തുന്നതിലുമാണ് സംരംഭകത്വത്തിന്റെ യഥാർഥ വെല്ലുവിളിയെന്ന് സ്ഥാപകർ ഓർമ്മിപ്പിച്ചു.
ക്രിയേറ്റർമാർക്ക് അവരുടെ സൃഷ്ടികൾക്ക് നേരിട്ട് പിന്തുണ നേടാനും ഡിജിറ്റൽ ഉൽപ്പന്നങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്താനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് 2018ൽ ജിജോ സണ്ണി, ജോസഫ് സണ്ണി, അലീഷാ ജോൺ എന്നിവർ ചേർന്ന് ആരംഭിച്ച ‘ബൈ മീ എ കോഫി’. ഈ പ്ലാറ്റ്ഫോമിന്റെ വളർച്ചയുടെ നാൾവഴികൾ ഇവർ വിദ്യാർത്ഥികൾക്ക് മുന്നിൽ വിശദീകരിച്ചു.
ക്രിയേറ്റർ ഇക്കോണമി, ഡിജിറ്റൽ സംരംഭകത്വം, കമ്മ്യൂണിറ്റി ബിൽഡിംഗ്, ഉൽപ്പന്ന വികസനം, സർഗാത്മകത, പ്രശ്നപരിഹാരം തുടങ്ങിയ ആധുനിക വിഷയങ്ങളിലും പരിപാടിയിൽ ചർച്ചകൾ നടന്നു. തുടർന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ജിജോ സണ്ണിയും അലീഷാ ജോണും നേരിട്ട് മറുപടി നൽകി.
സ്വന്തം ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗോള സംരംഭകത്വ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും യഥാർഥ സ്റ്റാർട്ടപ്പ് അനുഭവങ്ങളിൽ നിന്ന് പഠിക്കാനും മികച്ചൊരു അവസരമായാണ് പരിപാടി മാറിയത്. ക്യാമ്പസിൽ വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വവും നവീകരണ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിനായി കോളേജ് സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ‘സ്പിൽ ദി കോഫി’ ഒരുക്കിയത്.
കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ പ്രൊഫ ഡോ വി പി ദേവസ്യ, സിഫ് ഇൻക്യുബേറ്റർ സി ഇ ഒ സർജു എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.















