പാലാ: കേരളത്തിൽ ഇടതുപക്ഷത്തിന് വലിയ വിജയം നേടിക്കൊടുക്കുന്ന തെരഞ്ഞെടുപ്പ് ദിനത്തിലേക്കാണ് സംസ്ഥാനമെത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് പറഞ്ഞു. പാലായിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന കൺവൻഷനിൽ ഒട്ടുകൂടിയ പ്രവർത്തകരുടെയും ജനങ്ങളുടെയും കണ്ണുകളിൽ കാണുന്ന ആത്മവിശ്വാസം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മഹാജയത്തിന്റെ സൂചനയാണെന്ന് സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ യുഡിഎഫിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ. സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ഉയർത്തി പരസ്യമായി നിലപാട് എടുത്തിരുന്നു. സീറ്റ് ലഭിക്കാതിരുന്നാൽ സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിക്കുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് സ്വരാജ് പറഞ്ഞു. പിന്നീട് ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുകയും പിന്നീട് നടത്തിയ അഭിമുഖത്തിൽ പിണറായി വിജയൻ മൂന്നാം തവണ അധികാരത്തിൽ എത്തില്ലെന്ന് ഉറപ്പായി പറയാൻ കഴിയില്ലെന്ന നിലപാട് പ്രകടിപ്പിക്കുകയും ചെയ്തതോടെ രാഷ്ട്രീയ നിരീക്ഷകരിൽ സംശയം ഉയർന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ഒരു സർവേ റിപ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ എത്തിയതായും അതിൽ യുഡിഎഫിന്റെ എംഎൽഎമാരുടെ എണ്ണം കുറയാനിടയുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നുവെന്നും സ്വരാജ് ആരോപിച്ചു. അതുകൊണ്ടുതന്നെ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ നിരാശാ മനോഭാവം രൂപപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016 മുതൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധേയമാണെന്നും സ്വരാജ് പറഞ്ഞു. ആധുനിക കേരളത്തിന്റെ ചരിത്രം ഒരിക്കൽ എഴുതപ്പെടുമ്പോൾ 2016 മുതൽ ആരംഭിച്ച കാലഘട്ടം ഐക്യകേരളത്തിന്റെ സുവർണകാലമായി വിശേഷിപ്പിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ക്ഷേമപദ്ധതികൾ മാത്രമേ നടപ്പാക്കൂ, വലിയ വികസന പദ്ധതികൾ കൊണ്ടുവരില്ല എന്നൊരു പ്രചാരണം നീണ്ടകാലമായി നിലനിന്നിരുന്നു. എന്നാൽ അതിന് യാഥാർത്ഥ്യത്തിൽ അടിസ്ഥാനമില്ലെന്ന് സ്വരാജ് വ്യക്തമാക്കി. കേരളത്തിന്റെ മുഖഛായ മാറ്റുന്ന വൻകിട വികസന പദ്ധതികളും സാധാരണക്കാരുടെ ജീവിതത്തിൽ നേരിട്ട് ആശ്വാസം നൽകുന്ന ക്ഷേമപദ്ധതികളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയതാണ് എൽഡിഎഫ് സർക്കാരിന്റെ വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, കൊച്ചി പെട്രോകെമിക്കൽ പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അസാധ്യവും അപ്രായോഗികവും എന്ന് പറഞ്ഞ് ഉപേക്ഷിക്കപ്പെട്ടതായിരുന്നു. എന്നാൽ അതേ പദ്ധതികൾക്ക് പുതുജീവൻ നൽകി യാഥാർത്ഥ്യമാക്കിയതാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരെന്നും സ്വരാജ് പറഞ്ഞു. മരിച്ചുപോയ വികസന പദ്ധതികൾക്ക് പോലും പുതുജീവൻ പകർന്നു നൽകിയതാണ് ഈ സർക്കാർ. അതുകൊണ്ടുതന്നെ കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ അധ്യായം എഴുതപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന കൺവൻഷനിൽ എൽഡിഎഫ് മണ്ഡലം ചെയർമാൻ ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ ബാബു കെ. ജോർജ് സ്വാഗതം പറഞ്ഞു. സിപിഐ എം നേതാവ് കെ. ജെ. തോമസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. കെ. ശശിധരൻ, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, നേതാക്കളായ സജേഷ് ശശി, പി. കെ. ഷാജകുമാർ, അഡ്വ. ജോസ് ടോം, ഔസേപ്പച്ചൻ തകടിയേൽ, ബെന്നി മൈലാടൂർ, കെ. എസ്. രമേശ്ബാബു, അഡ്വ. ബോബൻ ടി. തെക്കേൽ, ഔസേപ്പച്ചൻ ഓടയ്ക്കൽ, ബേബി ഉഴുത്തുവാൽ, ഔസേപ്പച്ചൻ വാളിപ്പാക്കൽ, ബിജി മണ്ഡപം, ജോസ് കുറ്റിയാനിമറ്റം, അഡ്വ. വി. ടി. തോമസ്, എം. ജി. ശേഖരൻ, അഡ്വ. പി. എസ്. സുനിൽ, സാജൻ തൊടുക എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ തോമസ്, നിമ്മി മാനുവൽ എന്നിവർ പങ്കെടുത്തു. ടോബിൻ കെ. അലക്സ് നന്ദി പറഞ്ഞു.














