പകർച്ചവ്യാധികളും പട്ടിണിയും നിറഞ്ഞ ലോകത്ത് ജനിച്ച വിഎസ് അച്യുതാന്ദൻ സംസ്ഥാന മുഖ്യമന്ത്രി പദവിയിലേക്കെത്തിയത് അസാധാരണ മനക്കരുത്ത് കൊണ്ടാണ്. ഏറ്റവും താഴെക്കിടയിലുള്ള ആളുകൾക്കിടയിൽ നിന്നായിരുന്നു ആ വളർച്ച. സിപിഐഎമ്മിന്റെ
തലപ്പത്തേക്കുയർന്ന മറ്റു നേതാക്കൾക്കുണ്ടായിരുന്ന ഒരു ആനുകൂല്യങ്ങളും ഇല്ലാതെയാണ് വിഎസ് വളർന്നത്. അമ്പലപ്പുഴ പുന്നപ്ര വെന്തലത്തറ എന്ന ഓലമേഞ്ഞ വീട്. അവിടെ ശങ്കരന്റെയും അക്കമ്മയുടേയും മകനായി അച്യുതാനന്ദൻ ജനിച്ചത് 1923 ഒക്ടോബർ 20 ന്. ജനിച്ച് പത്താം
മാസമായിരുന്നു കേരളത്തെ മുക്കിയ 99ലെ വെളളപ്പൊക്കം. നിരവധി പേർ കുട്ടനാട്ടിൽ ചത്തുപൊങ്ങിയ ആ വെള്ളപ്പൊക്കത്തിൽ മാതാവിനേയും മക്കളേയും വള്ളത്തിൽ കയറ്റി ഒറ്റയ്ക്കു തുഴഞ്ഞാണ് ശങ്കരൻ മറുകര എത്തിച്ചത്. അച്യുതാന്ദന്റെ അതിജീവനങ്ങളുടെ തുടക്കം അവിടെയായിരുന്നു.













