കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കലാസ് കാണാതായത് സര്‍വകലാശാലയുടെ വീഴ്ചയാണെന്നും അതിന് വിദ്യാര്‍ത്ഥികളെ ക്രൂശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കലാസ് നഷ്ടമായത്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഇത് കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലകളിലും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണ്. മൂല്യനിര്‍ണയത്തിന് അധ്യാപകന്റെ പക്കല്‍ കൊടുത്തയച്ച 2022-2024 ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താതെ സംഭവം മൂടി വയ്ക്കാനാണ് സര്‍വകലാശാല ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.