നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന് അമേരിക്ക. ജനുവരി 18ന് കടുണ സംസ്ഥാനത്ത് ദേവാലയങ്ങളില്‍ ആരാധനയ്ക്കിടെ നടന്ന തട്ടിക്കൊണ്ടുപോകലിൽ 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയിരിന്നു.
ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുടെ സംരക്ഷണം വർദ്ധിപ്പിക്കണമെന്ന് നൈജീരിയന്‍ സർക്കാരിനോട് യുഎസ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ വിശ്വാസികളില്‍ ചിലര്‍ക്ക് മോചനം ലഭിച്ചെങ്കിലും ചിലർ ഇപ്പോഴും തടവില്‍ തുടരുകയാണ്.
ആദ്യഘട്ടത്തില്‍ നൈജീരിയൻ സർക്കാരും നൈജീരിയൻ പോലീസ് സേനയും തട്ടിക്കൊണ്ടുപോകൽ വാര്‍ത്ത നിഷേധിച്ചിരിന്നെങ്കിലും ദിവസങ്ങൾക്ക് ശേഷം തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ചു. നൈജീരിയയിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തണമെന്നാണ് യുഎസ് ഭരണകൂടം വ്യാഴാഴ്ച ആവശ്യപ്പെട്ടിരിക്കുന്നത്. അബൂജയിൽ കഴിഞ്ഞ ദിവസം നടന്ന നൈജീരിയ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ അമേരിക്കയുടെ രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയായ അലിസൺ ഹുക്കർ ഇക്കാര്യം ഉന്നയിച്ചിരിന്നു.












