ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തി. ‘റീലൈഫ്’ (Relife), ‘റെസ്പിഫ്രഷ്’ (Respifresh) എന്നീ സിറപ്പുകളാണ് സംസ്ഥാന സർക്കാർ നിരോധിച്ചത്. ഈ രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ (Diethylene Glycol) എന്ന വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നേരത്തെ നിരോധിച്ച ‘കോൾഡ്രിഫ്’ കഫ് സിറപ്പിന് പിന്നാലെയാണ് റീലൈഫ്, റെസ്പിഫ്രഷ് സിറപ്പുകൾക്കും വിലക്ക് വരുന്നത്. ഈ മരുന്നുകളെല്ലാം നിർമ്മിച്ചത് ഗുജറാത്തിലെ കമ്പനികളാണ്.
സംഭവത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് മധ്യപ്രദേശ് ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ സർക്കാർ സസ്‌പെൻഡ് ചെയ്തു.
ചുമ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 19 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. ഈ മരുന്നുകളിലെ വിഷാംശം ആരോഗ്യപരമായ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ കർശനമാക്കിയത്.












