കൊച്ചി: സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സമാപിച്ചു. സമുദായ ശക്തീകരണം, ഏകീകൃത കുർബാന, ഗൾഫ് മേഖലയിലെ അജപാലനം, വൈദിക പരിശീലന പരിഷ്കരണം തുടങ്ങി നിർണ്ണായകമായ നിരവധി വിഷയങ്ങളിൽ സിനഡ് സുപ്രധാന നിലപാടുകൾ സ്വീകരിച്ചു.
- സമുദായ ശക്തീകരണ വർഷം (2026): സഭാംഗങ്ങളെ ആത്മീയമായും സാമൂഹികമായും ശാക്തീകരിക്കുന്നതിനായി 2026 ‘സമുദായ ശക്തീകരണ വർഷമായി’ ആചരിക്കും. കുടുംബങ്ങൾ വിശ്വാസത്തിൽ ആഴപ്പെടണമെന്നും, ജനസംഖ്യാ ശോഷണം ഗൗരവമായി കാണണമെന്നും സിനഡ് ഓർമ്മിപ്പിച്ചു. സമുദായംഗങ്ങൾ സിവിൽ സർവീസ്, രാഷ്ട്രീയം തുടങ്ങിയ പൊതുമേഖലകളിൽ സജീവമാകണമെന്നും തൊഴിൽ അന്വേഷകർ എന്നതിലുപരി തൊഴിൽ ദാതാക്കളായി മാറാൻ പരിശ്രമിക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു.
- ഗൾഫ് മേഖലയ്ക്ക് അപ്പസ്തോലിക് വിസിറ്റർ: ഗൾഫ് രാജ്യങ്ങളിലെ സീറോമലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷകൾ ഏകോപിപ്പിക്കുന്നതിനായി ബഹു. ജോളി വടക്കനച്ചനെ അപ്പസ്തോലിക് വിസിറ്ററായി നിയമിച്ച നടപടിയെ സിനഡ് സ്വാഗതം ചെയ്തു. അവിടുത്തെ വിശ്വാസികളുടെ ആവശ്യങ്ങൾ പഠിച്ച് പരിശുദ്ധ സിംഹാസനത്തിന് റിപ്പോർട്ട് സമർപ്പിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക ദൗത്യം.
- ഏകീകൃത കുർബാനയും ഐക്യവും: ആരാധനാക്രമത്തിലെ ഏകീകരണം സഭയുടെ ഔദ്യോഗിക നിലപാടാണെന്ന് സിനഡ് ആവർത്തിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഏകീകൃത കുർബാന ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളെ അനുഭാവപൂർവ്വം കാണുന്നു. പ്രതിഷേധങ്ങൾ വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ എല്ലാ സഭാംഗങ്ങളോടും സിനഡ് അഭ്യർത്ഥിച്ചു.
- വൈദിക പരിശീലനത്തിൽ മാറ്റം: കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് വൈദിക പരിശീലന പദ്ധതി പരിഷ്കരിക്കാൻ സിനഡ് തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി മൈനർ സെമിനാരി പരിശീലനത്തിൽ കാതലായ മാറ്റങ്ങൾ വരുത്തും. ആത്മീയതയോടൊപ്പം സാമൂഹിക പ്രതിബദ്ധതയും സാങ്കേതിക നൈപുണ്യവുമുള്ള വൈദികരെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
- ജീവൻ ജ്യോതി മിഷനറി മൂവ്മെന്റ്: സഭയുടെ സുവിശേഷവൽക്കരണ ദൗത്യം ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിനായി ‘ജീവൻ ജ്യോതി സീറോമലബാർ മിഷനറി മൂവ്മെന്റ്’ എന്ന പുതിയ പദ്ധതിക്ക് സിനഡ് രൂപം നൽകി. പുതിയ മിഷനറിമാരെ കണ്ടെത്താനും വിശ്വാസികൾക്കിടയിൽ സഭാ പൈതൃകത്തെക്കുറിച്ച് അവബോധം വളർത്താനും ഇത് സഹായിക്കും.
ഭാരതത്തിലെ സാഹചര്യങ്ങളിൽ ആശങ്ക
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രൈസ്തവർക്കും പ്രാർത്ഥനാലയങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ സിനഡ് കടുത്ത ആശങ്ക രേഖപ്പെടുത്തി. കാരുണ്യപ്രവൃത്തികളെ മതപരിവർത്തനമായി വ്യാഖ്യാനിക്കുന്നത് മതേതരത്വത്തിന് ഭീഷണിയാണ്. പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരെ സിനഡ് അഭിനന്ദിച്ചു.
ജൂബിലി വർഷത്തിൽ ആർജ്ജിച്ച ആത്മീയ ചൈതന്യം കുടുംബങ്ങളിലും സമൂഹത്തിലും നിലനിർത്തണമെന്നും മിശിഹായുടെ സ്നേഹത്തിന് സാക്ഷികളാകണമെന്നും സിനഡ് സന്ദേശം നൽകി.













