പാലാ നിയോജകമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി നാളെ ഞാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ്.
പാലാ മിനി സിവിൽ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12 മണിക്ക് ARO-ക്ക് മുമ്പാകെയാണ് പത്രിക നൽകുന്നത്.
പാലായും പാലാക്കാരും എന്നും എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. അച്ചാച്ചൻ ജീവനെപ്പോലെ സ്നേഹിച്ച നാട്.
കേരള കോൺഗ്രസ്സ് (എം) രാഷ്ട്രീയത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണ്. അതുകൊണ്ടുതന്നെ പറഞ്ഞറിയിക്കാനാകാത്ത ഒരു ആത്മബന്ധമാണ് പാലായുമായി എനിക്കുള്ളത്.
പാലാ എക്കാലവും കേരളത്തിനു മാതൃകയായിരുന്നു. വികസനവും ജനക്ഷേമവും പാലായിൽ നിന്നും പകർത്തണമെന്നാണ് കേരളം ലോകത്തോട് പറഞ്ഞത്. മികച്ച റോഡുകളും പാലങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊണ്ട് വികസനത്തിന്റെ പുതുചരിത്രം രചിച്ച നാട്. ട്രിപ്പിൾ ഐടി ഉൾപ്പെടെ രാജ്യത്തിൻറെ അഭിമാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവന്ന് വിദ്യാഭ്യാസ വിപ്ലവം കുറിച്ച നാട്.
അതൊരു കാലം. കഴിഞ്ഞ ഏഴ് വർഷങ്ങളിൽ പാലാ കണ്ടത് വിദ്വേഷത്തിന്റെയും വ്യക്തിവിരോധത്തിന്റെയും രാഷ്ട്രീയമാണ്. കഴിഞ്ഞ ഏഴുവർഷങ്ങളിലും പാലായുടെ ശബ്ദം നിയമസഭയിൽ മുഴങ്ങിയിരുന്നില്ല. തീർത്തും അനാഥമാക്കപ്പെട്ട നാട്.
പാലായുടെ പഴയ പ്രൗഢി തിരിച്ചുപിടിക്കണം. നമ്മുടെ സുവർണ്ണകാലം വീണ്ടെടുക്കണം. ദീർഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം. നാടിന്റെ നന്മയും വികസനവും മാത്രം ലക്ഷ്യമിട്ടുള്ള ഒരു മുന്നേറ്റത്തിന് ഒരു മനസ്സോടെ നമ്മൾ കൈകോർക്കേണ്ടതുണ്ട്.
ഈ മഹാദൗത്യത്തിൽ നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹാശിസുകളും എനിക്കൊപ്പമുണ്ടാകണം. നിങ്ങളിൽ ഒരുവനായി ഒരു കൂടെപ്പിറപ്പിനെപോലെ ഞാൻ കൂടെയുണ്ടാകും.
സ്നേഹാദരങ്ങളോടെ,
നിങ്ങളുടെ സ്വന്തം
ജോസ് കെ. മാണി














